മരാമത്ത് ജോലികള്‍ക്കായി വാര്‍ഡുകള്‍ക്ക് പത്തുലക്ഷം വീതം

ആലപ്പുഴ: നഗരസഭയിലെ 52 വാര്‍ഡുകളിലും പൊതുമരാമത്ത് ജോലികള്‍ക്കായി പത്തുലക്ഷം രൂപ വീതം അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വാര്‍ഡുകളിലെ റോഡുകളും മറ്റും ശോച്യാവസ്ഥയിലായത് കണക്കിലെടുത്താണ് പണം നല്‍കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള നഗരസഭയുടെ പദ്ധതികള്‍ ജില്ലാ പ്ളാനിങ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനും തീരുമാനമായി. നഗരസഭയുടെ പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് ഉപയോഗിക്കത്തക്ക നിലയില്‍ സര്‍ക്കാര്‍ അനുമതിയോടെ ആംബുലന്‍സ് വാന്‍ വാങ്ങാന്‍ തീരുമാനിച്ചതായും അറിയിച്ചു. കൗണ്‍സിലര്‍ എ.എ. റസാഖാണ് വിഷയം ഉന്നയിച്ചത്. വാര്‍ഡുകളിലെ തെരുവുവിളക്കുകള്‍ തെളിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ യോഗം രൂക്ഷമായി വിമര്‍ശിച്ചു. പെണ്‍വാണിഭക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചാത്തനാട് വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെ എന്ത് നടപടിയാണ് നഗരസഭ സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് തോമസ് ജോസഫിന്‍െറ ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട് തനിക്ക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ അറിവുള്ളുവെന്നും വിഷയത്തില്‍ കൂടുതല്‍ പഠിച്ചതിനുശേഷം അടുത്ത കൗണ്‍സിലില്‍ മറുപടി പറയാമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, വി.ജി. വിഷ്ണു, സുനില്‍ ജോര്‍ജ്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ബഷീര്‍ കോയാപറമ്പന്‍, ആര്‍. രമേഷ്, എം.ആര്‍. പ്രേം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.