സ്വപ്ന ലൂസേഴ്സ് ഫൈനലായാലും മതി!

മലപ്പുറം: ബ്രസീല്‍-അര്‍ജന്‍റീന സ്വപ്ന ഫൈനല്‍, ലോകത്തെ ഫുട്ബാള്‍ പ്രേമികള്‍ മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് ഇതാണ്. അര്‍ജന്‍റീന അവസാനമായി ഫൈനലിലെത്തിയ 1990ലെ ഇറ്റലി ലോകകപ്പിലാണ് സോക്കര്‍ മഹാമേളയില്‍ ഇരുടീമും ഏറ്റവും ഒടുവില്‍ മുഖാമുഖം വന്നത്. പ്രീ ക്വാര്‍ട്ടറിലായിരുന്നു മഞ്ഞ-നീല പോരാട്ടം. ഏകപക്ഷീയ ഗോളിന് അര്‍ജന്‍റീന ജയിച്ചു. 1974, ’78, ’82 ലോകകപ്പുകളുടെ രണ്ടാം റൗണ്ടിലും അര്‍ജന്‍റീന-ബ്രസീല്‍ മത്സരമുണ്ടായി. 74ല്‍ 2-1നും 82ല്‍ 3-1നും കാനറികള്‍ വിജയം കൊത്തിപ്പറന്നപ്പോള്‍ 78ല്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. കണക്കില്‍ മുന്‍തൂക്കം ബ്രസീലിന് തന്നെ. ഈ ലോകകപ്പില്‍ ഇരു ടീമും ഫൈനലിലെത്തിയാലേ ബ്രസീല്‍-അര്‍ജന്‍റീന കളിയുണ്ടാവൂവെന്ന് ഗ്രൂപ് റൗണ്ട് കഴിഞ്ഞപ്പോഴേ വ്യക്തമായിരുന്നു. ലോകം ആഗ്രഹിച്ചതും പ്രാര്‍ഥിച്ചതും അതിന് വേണ്ടി തന്നെ. സാംബ താളത്തിന് മുന്നില്‍ത്തന്നെ കിരീടവുമായി നാട്ടിലേക്ക് പറക്കണമെന്നാണ് അര്‍ജന്‍റീനയുടെ ആഗ്രഹം. ഇവരുടെ ഫുട്ബാള്‍ വൈരം ചരിത്രത്തില്‍ ഇടംപിടിച്ചതിനാല്‍ ഫൈനലില്‍ എതിരാളി നീലപ്പട തന്നെയാവണമെന്ന് മഞ്ഞക്കിളികള്‍ ആഗ്രഹിക്കുക സ്വാഭാവികം. തങ്ങള്‍ സെമിയില്‍ തോല്‍ക്കുന്ന പക്ഷം അര്‍ജന്‍റീനക്കും അതേ ഗതി വരട്ടെയെന്നാണ് ബ്രസീലുകാരുടെ ആഗ്രഹം. ബ്രസീലിന് സെമിയില്‍ തോല്‍വി, അര്‍ജന്‍റീനക്ക് ഫൈനല്‍ എന്ന നിലപാടിനോട് മലപ്പുറത്തെ സാധാരണ ഫുട്ബാള്‍ മനസ്സിനും താല്‍പ്പര്യമില്ല. ജയിക്കുകയാണെങ്കില്‍ രണ്ട് ടീമും ജയിച്ച് കലാശക്കളിക്ക് യോഗ്യത നേടണം. അല്ലാത്ത പക്ഷം ഇരു കൂട്ടരും തോല്‍ക്കട്ടെ. അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ലൂസേഴ്സ് ഫൈനലെങ്കിലും കാണാമല്ലോ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.