തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 10 കോടി ചെലവില്‍ പുതിയ മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ബ്ളോക് നിര്‍മിക്കുമെന്ന ് മന്ത്രി വി.എസ്. ശിവകുമാര്‍. ഈ വര്‍ഷത്തെ ദേശീയ ആരോഗ്യദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം ആരംഭിക്കുക. ആശുപത്രിയിലെ നവീകരിച്ച കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് പേവാര്‍ഡും പുതിയ മൈക്രോബയോളജി ലാബും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ ഒരുകോടി ചെലവില്‍ നിര്‍മിക്കുന്ന ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്കിനുള്ള ടെന്‍ഡര്‍ നടപടികളും 84 ലക്ഷം രൂപയുടെ കാന്‍റീന്‍-ഡോര്‍മിറ്ററി ബ്ളോക്കിന്‍െറ നിര്‍മാണവും പുരോഗമിക്കുകയാണ്. കെ.എച്ച്.ആര്‍.ഡബ്ള്യു.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായുള്ള വിഷയങ്ങള്‍ പഠനവിധേയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ കെ.ചന്ദ്രിക അധ്യക്ഷതവഹിച്ചു. കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. ഹരീന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗസിലര്‍മാരായ വി. മാധവദാസ്, ആര്‍. ഹരികുമാര്‍, ഡി.എം.ഒ. ഡോ. കെ.എം. സിറാബുദ്ദീന്‍, ഡി.പി.എം. ഡോ. ബി. ഉണ്ണികൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജോസ് ജി. ഡിക്രൂസ്, എ.സി.ആര്‍ ലാബ് ഡയറക്ടര്‍ ഡോ. എന്‍. ശ്രീദേവി അമ്മ, എച്ച്.എം.സി അംഗങ്ങളായ തൈക്കാട് ഗിരീഷ് കുമാര്‍, കെ.ബി. നന്ദകുമാര്‍, വലിയശാല പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.