തോപ്പില്‍പ്പടി - വിളയില്‍പ്പടി റോഡ് അവഗണനയില്‍

പന്തളം: തോപ്പില്‍പ്പടി- വിളയില്‍പ്പടി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടികളായില്ല. കുരമ്പാല മാവര ഭാഗത്തു നിന്നും നിരവധി ആളുകള്‍ക്ക് പന്തളത്തേക്ക് എത്താനുള്ള പ്രധാന പാതയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി ടാര്‍ ചെയ്യുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങളും കേസുമുണ്ടായി. വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ടാറിങ് നടത്തിയത്. ടാറിങ് പൊളിഞ്ഞ് മെറ്റലുകള്‍ തെളിഞ്ഞ റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ഓട്ടോറിക്ഷകള്‍ ഒഴിവാക്കി. ഓട്ടോകള്‍ ചുറ്റിത്തിരിഞ്ഞു മറ്റുവഴികളിലുടെയാണ് ഈ പ്രദേശത്തേക്കു പോവുന്നത്. മാവര, കൈപ്പൂരി,കുറ്റിപ്പാലവിള, തകടിയില്‍, പാണ്ട്യാന്‍വിള എന്നിവിടങ്ങളിലെ പട്ടികജാതി സെറ്റില്‍മെന്‍റ് കോളനികളില്‍ നിന്ന് പുറത്തേക്ക് ഇത് വഴിയാണ് പോകുന്നത്. മെഡിക്കല്‍ മിഷന്‍, ചിത്ര ആശുപത്രിപ്പടി എന്നിവിടങ്ങളിലേക്കും എം.സി റോഡിലേക്കുമെത്താനുള്ള എളുപ്പമാര്‍ഗമാണ്. അനുബന്ധ റോഡുകള്‍ പലതും ടാറിങ്ങും കോണ്‍ക്രീറ്റും നടത്തി സഞ്ചാരപ്രദമാക്കിയിട്ടും പ്രധാന റോഡ് ടാറിങ് നടത്താത്തിന്‍െറ കാരണം ത്രിതല ജനപ്രതിനിധികളും വ്യക്തമാക്കുന്നില്ല. സമീപത്തെ റോഡുകള്‍ പലതും വിവിധ ഫണ്ടുകള്‍ അനുവദിച്ച് പലതവണ നന്നാക്കി. ഓരോ തവണയും വരുന്ന പദ്ധതിക്കാലത്ത് ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച് റോഡ് നന്നാക്കുമെന്ന് ത്രിതലപഞ്ചായത്തംഗങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ട്. പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡ് നന്നാക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ച് പോസ്റ്ററുകള്‍ പതിച്ചിരുന്നു. ടാറിങ് നടത്തുന്നതിന് രണ്ടുതവണ ഗുണഭോക്തൃ സമിതി രൂപവത്കരിച്ചു നടപടികളായപ്പോള്‍ വിഴുപ്പലക്കലുമായി പണി ത്രിശങ്കുവിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.