സര്‍ക്കസ് അക്കാദമി സംരക്ഷിക്കണം: ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍: തലശ്ശേരി ആസ്ഥാനമായി 2009 ല്‍ രൂപീകരിച്ച സര്‍ക്കസ് അക്കാദമി നിര്‍ത്തലാക്കരുതെന്നും സൗകര്യപ്രദമായ കെട്ടിടത്തില്‍ നന്നായി നടത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. കെ. രവീന്ദ്രന്‍ മാസ്റ്ററാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കസ് കല അന്യംനിന്നുപോവാതിരിക്കാനും കലയെ ഉദ്ധരിക്കാനും നടത്തിയ ശ്രമത്തിന്റെഭാഗമായാണ് അക്കാദമി രൂപവത്കരിച്ചത്. അസൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും മെച്ചപ്പെടുത്തുന്നതിന് കഴിയുമെന്നും പ്രമേയത്തെ അനുകൂലിച്ച് തലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജ പറഞ്ഞു. കാര്‍ഷിക വ്യവസായിക പരമ്പരാഗത ഉല്‍പന്ന വിപണന മേളക്ക് കണ്ണൂര്‍ പൊലീസ് മൈതാനം അനുവദിക്കണമെന്ന് എം.വി രാജീവന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംബന്ധമായ പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കി മാത്രമേ പൊലീസ് മൈതാനം വാടകയ്ക്ക് നല്‍കാന്‍ പാടുളളൂ എന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കൃഷ്ണന്‍, മെമ്പര്‍മാരായ പി. മാധവന്‍ മാസ്റ്റര്‍, കെ. സത്യഭാമ എന്നിവര്‍ പറഞ്ഞു. പല വാര്‍ഷിക പദ്ധതികളിലായി പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ(പിക്കോസ്) ഏല്‍പിച്ച പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ സ്ഥാപനം അനാസ്ഥ കാട്ടിയതിനാല്‍ തുടര്‍ന്നുള്ള പ്രവൃത്തികള്‍ പിക്കോസിന് നല്‍കേണ്ടതില്ലെന്ന പൊതുമരാമത്ത് സ്ഥിരം സമിതിയുടെ തീരുമാനം സമിതി ചെയര്‍മാന്‍ കെ നാരായണന്‍ യോഗത്തെ അറിയിച്ചു. പി. മാധവന്‍ മാസ്റ്ററും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെഅപേക്ഷ പരിഗണിച്ച് ആശുപത്രിയില്‍ സ്കാനിങ്ങ് മെഷീന്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപ വകയിരുത്താന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ആവശ്യപ്പെട്ടു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി. റോസ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആശ്വാസ് പദ്ധതിക്ക് 2014-15 വര്‍ഷത്തില്‍ 12 ലക്ഷം രൂപ വകയിരുത്തുന്നതിനും ശുപാര്‍ശ ചെയ്തു. ശ്രീകണ്ഠപുരം ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ ടോയ്ലറ്റും വേസ്റ്റ് ടാങ്കുകളും വാട്ടര്‍ടാപ്പുകളും നശിപ്പിച്ചത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചുറ്റുമതില്‍ തകര്‍ന്നഭാഗം പുതുക്കി പണിയുന്നതിന് 1,18,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും തുക വകയിരുത്തി പദ്ധതി തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ സമിതി ശുപാര്‍ശ ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി റിപ്പോര്‍ട്ട് ചെയര്‍പേഴ്സണ്‍ ഒ. രതിയും വികസനകാര്യ സ്ഥിരം സമിതി റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. കെ ശ്രീജിത്തും അവതരിപ്പിച്ചു. കുഞ്ഞിമംഗലം തെക്കേവയല്‍ പാടശേഖര സമിതിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച മഹീന്ദ്ര ട്രാക്ടര്‍ വേണ്ടരീതിയില്‍ പ്രയോജനപ്പെടാത്തതിനാല്‍ കരിമ്പം ഫാമിലേക്ക് ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമുളള സമയത്ത് മറ്റിടങ്ങളില്‍ ഉപയോഗിക്കുന്നതിനും കൃഷി അസി.അസി.എക്സി.എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും വികസന കാര്യ സ്ഥിരം സമിതി റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിമംഗലം തെക്കേവയല്‍ പാടശേഖര സമിതിക്ക് അനുവദിച്ച മഹീന്ദ്ര ട്രാക്ടര്‍ സ്ഥലത്തിന് അനുയോജ്യമല്ലാത്തതിനാല്‍ തിരിച്ചെടുക്കാനും ചെപ്പന്നൂര്‍ പാടശേഖര സമിതിയുടെ ട്രാക്ടര്‍ തിരിച്ചെടുത്ത് കുഞ്ഞിമംഗലത്തിന് നല്‍കാനും തീരുമാനിച്ച കാര്യവും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ അനുവദിക്കുന്ന ട്രാക്ടറുകള്‍ തുരുമ്പു പിടിച്ച് ഉപയോഗശൂന്യമായ ചരിത്രം ജില്ലാ പഞ്ചായത്തിന്റെതുടക്കം മുതലുണ്ടെന്നും എന്നിട്ടും തത്വദീക്ഷയില്ലാതെ തന്നെ യന്ത്രങ്ങള്‍ നല്‍കുന്നുണ്ടെന്നത് ഉചിതമല്ലെന്നും അഡ്വ.കെ ജെ ജോസഫ് പറഞ്ഞു. വളരെ ജാഗ്രതയോടെയാണ് കാര്‍ഷിക യന്ത്രവത്ക്കരണം നടപ്പാക്കുന്നതെന്നും പഴുതുകളടച്ച് മുന്നേറുമെന്നും പ്രസിഡണ്ട് പ്രൊഫ കെ .എ സരള മറുപടി പ്രസംഗത്തില്‍ യോഗത്തെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.