മഴക്കാല രോഗങ്ങള്‍: ചെമ്മലശ്ശേരി പി.എച്ച്.സിയില്‍ തിരക്കേറുന്നു

പുലാമന്തോള്‍: മഴക്കാല രോഗികളുടെ ആധിക്യംമൂലം ചെമ്മലശ്ശേരി പി.എച്ച്.സിയില്‍ തിരക്കേറുന്നു. ദിനം പ്രതി 350ല്‍ പരം രോഗികളാണ് ചികിത്സതേടി ചെമ്മലശ്ശേരി പി.എച്ച്.സിയിലെത്തുന്നത്. രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണിവിടെയുള്ളത്. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് പരിശോധന. ബാക്കി ദിവസങ്ങളില്‍ 10 മണിക്ക് ശേഷം ഡോക്ടര്‍ക്ക് പുറം സെന്‍ററുകളില്‍ പരിശോധനയും കുത്തിവെപ്പുകളും നടത്തുകയും വേണം. കഴിഞ്ഞ വര്‍ഷം എന്‍.എച്ച്.ആര്‍.എം പദ്ധതി പ്രകാരം ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമായിരുന്നു. കൂടുതലായെത്തുന്ന രോഗികള്‍ക്ക് മരുന്നും മറ്റു സേവനങ്ങളും ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടിവരുന്നതായും പരാതിയുണ്ട്. ഇത്രയധികം രോഗികളെത്തുന്ന സെന്‍ററായിട്ടും അത്യാവശ്യത്തിന് കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയില്ല. നിലവില്‍ ഒബ്സര്‍വേഷന്‍ സൗകര്യം മാത്രമാണിവിടെയുള്ളത്. അസൗകര്യങ്ങള്‍ കാരണം ഒരേസമയം ഒരു കട്ടിലില്‍ മൂന്നുപേരെ കിടത്തേണ്ട ഗതികേടും ഇവിടെയുണ്ട്. മഴക്കാലരോഗ സമയത്തെങ്കിലും ഒരു ഡോക്ടറെയും മതിയായ ജീവനക്കാരെയും നിയമിക്കണമെന്ന് ഒരുപാടുനാളായി ജനങ്ങള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. 20 പേരെയെങ്കിലും കിടത്തി ചികിത്സിക്കാന്‍ ആശുപത്രിയില്‍ സൗകര്യമുണ്ടെങ്കിലും നിയമ പ്രശ്നം തടസ്സമാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.