പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടു; കാടിന്‍െറ മക്കള്‍ക്ക് ദുരിതം

സുല്‍ത്താന്‍ ബത്തേരി: മഴക്കാലം തുടങ്ങിയതിനിടെ ജില്ലയിലെ മുഴുവന്‍ പ്രമോട്ടര്‍മാരെയും പിരിച്ചുവിട്ടു. പുതിയ നിയമനത്തിന് നടപടികളായിട്ടുമില്ല. ചുരുങ്ങിയത് രണ്ടുമാസം വേണം പുതിയ പ്രമോട്ടര്‍മാരെ നിയമിക്കാന്‍. ഇതോടെ, മഴക്കാലത്ത് കാടിന്‍െറ മക്കള്‍ക്ക് പ്രമോട്ടര്‍മാരുടെ സേവനം ലഭിക്കില്ലെന്നുറപ്പായി. ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകളിലായി 330 ട്രൈബല്‍ വളന്‍റിയര്‍മാരാണ് ജില്ലയില്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു നിയമനം. ഒരു വര്‍ഷം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പേരെയും പിരിച്ചുവിട്ടത്. ട്രൈബല്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വകുപ്പ് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും അപേക്ഷകള്‍ തരം തിരിച്ച്, കൂടിക്കാഴ്ച നടത്തി പുതിയ നിയമനമാവുമ്പോഴേക്കും രണ്ടുമാസം കഴിയും. നാലായിരം രൂപ പ്രതിമാസ ഓണറേറിയം മാത്രമാണ് ട്രൈബല്‍ വളന്‍റിയര്‍മാര്‍ക്ക് ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. ഇവരുടെ നിയമനം അഞ്ചു വര്‍ഷമായി നിശ്ചയിക്കാന്‍ മുമ്പ് നിര്‍ദേശമുയര്‍ന്നെങ്കിലും നടപ്പായില്ല.നിയമനത്തില്‍ അപേക്ഷ ക്ഷണിക്കലും കൂടിക്കാഴ്ചയും നടക്കുമെങ്കിലും ഭരണകക്ഷി നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നിയമനം നടക്കുക. ആദിവാസി വളന്‍റിയര്‍മാരുടെ സേവനം ഏറെ അനിവാര്യമായ പണിയ, കാട്ടുനായ്ക, അടിയ വിഭാഗങ്ങളില്‍ നിന്നും അര്‍ഹമായ പ്രാതിനിധ്യം ഒരിക്കലും ഉണ്ടാവാറില്ലെന്നും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.