മദ്യം കേരളത്തിന്‍െറ ഏറ്റവും വലിയ ശാപം –വി.എം. സുധീരന്‍

കല്‍പറ്റ: മദ്യം കേരളത്തിന്‍െറ ഏറ്റവും വലിയ ശാപമായി മാറിയെന്നും മദ്യത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ജില്ലാ നേതൃയോഗത്തിലെ സംവാദത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യാസക്തിമൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പോലും മദ്യാസക്തിയുടെ പിടിയിലാണ്. തൊഴിലാളികള്‍ കിട്ടുന്ന വേതനത്തിന്‍െറ സിംഹഭാഗവും മദ്യത്തിനായി ചെലവഴിക്കുന്നു. ജൂണ്‍ 26ന് നടക്കുന്ന മദ്യ വിരുദ്ധ കൂട്ടായ്മയില്‍ രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനങ്ങളും അണി നിരക്കണമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ തലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പോയപ്പോഴൊക്കെ ഇനി തിരിച്ചുവരവില്ലെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കികൊണ്ട് കോണ്‍ഗ്രസ് വീണ്ടും വന്നിട്ടുണ്ട്. ബി.ജെ.പി അധികാരത്തില്‍വന്ന് ഒരു മാസത്തിനുള്ളില്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ സാധാരണ ജനങ്ങളുടെ ജീവിതഭാരം കൂട്ടുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, പി.കെ. ഗോപാലന്‍, പി.വി. ബാലചന്ദ്രന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥന്‍, സി.പി. വര്‍ഗീസ്, പ്രഫ. കെ.പി. തോമസ്, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.