കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ ആഭ്യന്തര സര്‍വീസിനായി എസ്.ബി.ടി നല്‍കിയ ആംബുലന്‍സ് ആശുപത്രിയുടെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് രോഗികള്‍ക്ക് വിനയായി. സമയത്ത് രോഗികള്‍ക്ക ് ഒരിക്കലും ഇതിന്‍െറ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. പ്രധാന ആശുപത്രിയില്‍നിന്ന് എം.ആര്‍.ഐ സ്കാനിങ്, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ചെസ്റ്റ് ആശുപത്രി ഐ.എം.സി.എച്ച് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാനാണ് എസ്.ബി.ടി ആംബുലന്‍സ് നല്‍കിയത്. അതുവരെ സ്വകാര്യ ആംബുലന്‍സുകളെ വിളിച്ചായിരുന്നു രോഗികളെ കൊണ്ടുപോയിരുന്നത്. എസ്.ബി.ടി ആംബുലന്‍സ് നല്‍കിയശേഷവും മാസങ്ങളോളം ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ആംബുലന്‍സ് ഓടിയിരുന്നില്ല. രോഗികളുടെയും ജീവനക്കാരുടെയും നിരന്തര പരാതിമൂലം ആറുമാസം മുമ്പ് താല്‍ക്കാലിക ഡ്രൈവറെ നിയോഗിച്ചിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് എച്ച്.ഡി.എസിനു കീഴില്‍ സ്ഥിരം ഡ്രൈവറെ നിയോഗിച്ചു. ഡ്രൈവര്‍മാര്‍ വന്നത് മുതല്‍ ആംബുലന്‍സിന് വിശ്രമമുണ്ടായിട്ടില്ല. പക്ഷേ, രോഗികളുടെ ആവശ്യത്തിന് ആംബുലന്‍സ് ലഭിക്കാറുമില്ല. ആശുപത്രിയിലേക്ക് ഗോഡൗണില്‍നിന്ന് മരുന്ന് കൊണ്ടുവരിക, അലക്കാനുള്ള തുണികള്‍ കൊണ്ടുപോവുക, അലക്കിയ തുണികള്‍ കൊണ്ടുവരിക തുടങ്ങിയവയെല്ലാം ഈ ആംബുലന്‍സിന്‍െറ ഡ്യൂട്ടിയാണ്. എല്ലാ വാര്‍ഡുകളില്‍നിന്നും ജീവനക്കാര്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഡ്രൈവറെ വിളിക്കാറുണ്ട്. ഡ്രൈവര്‍ സ്ഥലത്തുണ്ടെങ്കില്‍ ഇവരുടെ ആവശ്യത്തിനുപോലും ആ സമയം പെട്ടെന്നുവരുന്ന രോഗികള്‍ക്ക് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്കോ മറ്റോ അഡ്മിഷനോ സ്കാനിങ്ങിനോ പോകേണ്ടിവരുമ്പോള്‍ ആംബുലന്‍സ് സ്ഥലത്തില്ലെന്ന് പറയും. പിന്നീട് തിരിച്ചെത്തുന്നത് വളരെ വൈകിയാണ്. അതുകൊണ്ട് രോഗികള്‍ ഈ ആംബുലന്‍സ് കാത്തുനില്‍ക്കാതെ മറ്റ് വാഹനങ്ങള്‍ വിളിച്ച് പോകേണ്ടിവരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗകര്യത്തിനാണ് എസ്.ബി.ടി ആംബുലന്‍സ് നല്‍കിയത്. അനാഥരോഗികളും മറ്റ് പാവപ്പെട്ട രോഗികളും സ്കാനിങ്ങിന് പോകുന്നതിനും മറ്റും പുറമെനിന്ന് വാഹനം വിളിക്കേണ്ടിവരുന്നത് രോഗികളെ സാമ്പത്തിക പ്രയാസത്തിലാക്കുന്നു. അനാഥരോഗികളുടെ ആവശ്യത്തിന് കാത്തുനില്‍ക്കുകയല്ലാതെ മറ്റു വഴികളില്ല. പലപ്പോഴും അടിയന്തരമായി അവര്‍ക്ക് ലഭിക്കേണ്ട ചികിത്സ ആംബുലന്‍സിന്‍െറ പ്രശ്നം മൂലം വൈകുകയാണ്. എന്നാല്‍, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി സൂപ്രണ്ട് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.