റീത്തക്കും അമറിനും സ്കൂളിലേക്ക് വഴിയൊരുങ്ങുന്നു

കോഴിക്കോട്: സ്കൂള്‍ പ്രവേശം മുടങ്ങിയ അന്യസംസ്ഥാനകുട്ടികളുടെ കാര്യത്തില്‍ ചൈല്‍ഡ്ലൈന്‍ അധികൃതര്‍ ഇടപെട്ടതോടെ അവരുടെ വിദ്യാഭ്യാസത്തിന് വഴി തെളിഞ്ഞു.സന്നദ്ധപ്രവര്‍ത്തകരും സഹതൊഴിലാളികളും സഹായത്തിന് മുന്നോട്ടു വന്നിട്ടും തൊഴിലുടമയുടെ അനുവാദമില്ലാത്തതിനാലാണ് കുട്ടികളുടെ സ്കൂള്‍ പ്രവേശം മുടങ്ങിയത്. ഇതുസംബന്ധിച്ച് ‘കണ്ണുനട്ട് കാത്തിരുന്നിട്ടും റീത്തക്ക് സ്കൂളില്‍ പോകാനായില്ല ’എന്ന തലക്കെട്ടില്‍ തിങ്കളാഴ്ച ‘മാധ്യമം’വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈല്‍ഡ്ലൈന്‍ ടീംഅംഗങ്ങളായ പി.കെ. ചന്ദ്രന്‍, ശ്രുതികുമാര്‍ എന്നിവര്‍ ചെറുവണ്ണൂരിലെ ഹോളോബ്രിക്സ് നിര്‍മാണശാലയിലെത്തി പ്രശ്നത്തില്‍ ഇടപെട്ടത്. ഇവിടെ മൂന്ന് വര്‍ഷമായി കഴിയുന്ന അസം ഗുലാഘട്ട് സ്വദേശി അനിതയുടെ മക്കളായ അമര്‍, റീത്ത എന്നീ കുട്ടികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയത്. അമറിന് പതിനൊന്നും റീത്തക്ക് അഞ്ചും വയസ്സാണ്. തൊഴിലിടം സന്ദര്‍ശിച്ച ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മുംബൈയിലുള്ള ഉടമയുമായി ബന്ധപ്പെട്ടു.ജൂണ്‍ 23ന് നാട്ടില്‍ എത്തുന്ന താന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ഉടമ അറിയിച്ചതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സമീപത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ഇവരെ ചേര്‍ക്കുമെന്നാണ് ഉടമ അറിയിച്ചത്. ഈ കുടുംബത്തിലെ മൂത്ത മകന്‍ അമറിനാണ് കേരളത്തില്‍ എത്തിയശേഷം സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയത്. നാട്ടില്‍ ഭര്‍ത്താവോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ തിരിച്ച് അസമിലേക്ക് പോകാനും ഇവര്‍ക്ക് നിവൃത്തിയില്ലായിരുന്നു. ഇത് സംബന്ധിച്ച് ജൂണ്‍ രണ്ടിന് ‘മാധ്യമം’ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് സഹായ വാഗ്ദാനവുമായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും ഉടമ തടസ്സം നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിലപാടില്‍ മാറ്റം വരുത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ഉടമയുടെ വാഗ്ദാനം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും സംഭവത്തിന്‍െറ പേരില്‍ കുടുംബത്തിനെതിരെ നീക്കങ്ങളുണ്ടായാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ¥ൈചല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.