കോടതി വിധിച്ചിട്ടും ഭര്‍ത്താവിന്‍െറ വീട്ടില്‍ താമസിക്കാന്‍ പൊലീസ് സമ്മതിക്കുന്നില്ലെന്ന് വീട്ടമ്മ

തൃശൂര്‍: കോടതി വിധിയുണ്ടായിട്ടും ഭര്‍ത്താവിന്‍െറ വീട്ടില്‍ താമസിക്കാന്‍ പൊലീസ് സമ്മതിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്ക് മുമ്പാകെയെത്തി. അതോറിറ്റി ജൂലൈ രണ്ടിന് എസ്.ഐയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു. പൂച്ചിന്നിപ്പാടം സ്വദേശിനിയായ വീട്ടമ്മയാണ് വലപ്പാട് എസ്.ഐയായിരുന്ന രാമനാഥനെതിരെ പരാതി നല്‍കിയത്. രണ്ടാം വിവാഹം നടത്തിയ ഭര്‍ത്താവ് നിയമപ്രകാരം മൊഴിചൊല്ലാതെ ആദ്യം വിവാഹം കഴിച്ച തന്നെ പുറത്താക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ വീട്ടമ്മ തൃശൂര്‍ അതിവേഗ കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി വീട്ടമ്മയോട് ഭര്‍ത്താവിന്‍െറ വീട്ടില്‍ താമസിക്കാന്‍ 2013 ഒക്ടോബര്‍ 28ന് വിധിച്ചു. അതിന് പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചു. എന്നാല്‍, വലപ്പാട് എസ്.ഐയായിരുന്ന രാമനാഥന്‍ ഇവരെ വീട്ടില്‍നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് പരാതി. ഇപ്പോള്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്ന വീട്ടമ്മ ആഭ്യന്തരമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്തതിനാലാണ് അതോറിറ്റിയുടെ മുമ്പാകെയെത്തിയത്. ആര്‍.സി ബുക് നഷ്ടപ്പെട്ടെന്ന് പരാതി നല്‍കാനെത്തിയ വാഹന ഉടമക്കെതിരെ കേസെടുത്തതായിരുന്നു മറ്റൊരു പരാതി. ചാലക്കുടി സ്വദേശി സക്കീറാണ് പരാതിക്കാരന്‍. ചാലക്കുടി എസ്.ഐയായിരുന്ന സന്ദീപിനെതിരെയാണ് പരാതി. ആര്‍.സി ബുക് നഷ്ടപ്പെട്ടതിന്‍െറ പരാതിക്ക് രസീത് ചോദിച്ചപ്പോള്‍ എസ്.ഐ സക്കീറിനോട് മോശമായി പെരുമാറുകയായിരുന്നുവത്രേ. പിന്നീട് എം.എല്‍.എ പ്രശ്നപരിഹാരത്തിന് വിളിച്ചപ്പോള്‍ എസ്.ഐ രോഷാകുലനാവുകയും പരാതിക്കാരനെതിരെ കേസെടുക്കുകയും ചെയ്തു. എസ്.ഐയോട് ആഗസ്റ്റ് 30ന് ഹാജരാകാന്‍ ഉത്തരവിട്ടു. 30 കേസുകളാണ് അതോറിറ്റിയില്‍ എത്തിയത്. പൊലീസ് മര്‍ദനം സംബന്ധിച്ച പരാതികളായിരുന്നു കൂടുതലും. തുടര്‍ നടപടിക്ക് പരാതി നീക്കിവെച്ചതായി ചെയര്‍മാന്‍ ജി. ഗോപിക്കുട്ടന്‍ അറിയിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ കേസുകള്‍ തൃശൂരിലാണെന്ന് അദ്ദേഹം പറഞ്ഞു. റൂറല്‍ എസ്.പി വിജയകുമാര്‍, ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദ്, കെ.കെ. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.