വടക്കഞ്ചേരി: ഒരു കുട്ടിപോലും ഇല്ലാതെ മൂന്ന് വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന ദേശീയപാതയോരത്തെ പന്നിയങ്കര ജി.എല്‍.പി സ്കൂളില്‍ തിങ്കളാഴ്ച പ്രവേശനോത്സവം നടന്നു. ജനകീയ പ്രവര്‍ത്തകരുടെ ശ്രമത്തില്‍ ആറ് കുട്ടികളെ രക്ഷിതാക്കള്‍ ചേര്‍ത്തിയതോടെയാണ് തിങ്കളാഴ്ച സ്കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. വാര്‍ഡ് അംഗം സോഫിയ ബീഗം, മുന്‍ പഞ്ചായത്ത് അംഗം എ. ജോസ്, സുനില്‍ചുവട്ടുപാടം, വി.എസ്. നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സ്കൂളിലേക്ക് ചേര്‍ത്തത്. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് കെ. കുമാരന്‍ കുട്ടികളെ കൈപിടിച്ച് സ്വീകരിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയായ ഈ പ്രദേശത്തെ കുട്ടികള്‍ പന്തലാംപാടം മേരി മാതാ ഹൈസ്കൂള്‍, വടക്കഞ്ചേരി ചെറുപുഷ്പം, മദര്‍തെരേസാസ് യു.പി സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. പാവപ്പെട്ട നിര്‍ധനരായ കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കാനത്തെിയിരുന്നത്. ആരംഭകാലത്ത് സ്കൂളില്‍ നിറയെ കുട്ടികളുണ്ടായിരുന്നു. എന്നാല്‍, സമീപത്തെ ഒരു സ്ഥാപനം നിര്‍ധനരായ രക്ഷിതാക്കളുടെ കുട്ടികളെ ദത്തെടുത്ത് എല്‍.പി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പഠിപ്പിക്കാന്‍ തയാറായതോടെ കുട്ടികളെ ഈ സ്കൂളിലേക്ക് വിടാതായി. ഇതോടെയാണ് പന്നിയങ്കര സ്കൂളിന്‍െറ കഷ്ടകാലം തുടങ്ങിയത്. ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്ന പ്രധാനാധ്യാപികക്ക് അഞ്ചുമൂര്‍ത്തി മംഗലം ഗവ. എല്‍.പി സ്കൂളിന് മാറ്റം ലഭിച്ച ഉത്തരവ് വന്നെങ്കിലും പ്രത്യേക സാഹചര്യം മനസ്സിലാക്കി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. ചന്ദ്രന്‍ പുതിയ അധ്യാപകര്‍ വരുന്നതുവരെ ഇവിടെ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം, സ്കൂളില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കാനും ജനകീയ കമ്മിറ്റി വിപുലമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിന്‍െറ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. കുമാരന്‍ പറഞ്ഞു. ജനകീയ കമ്മിറ്റിക്കാര്‍ തന്നെ വേണ്ടിവന്നാല്‍ പുതിയ അധ്യാപകരെ വെക്കാനും തയാറായിട്ടുണ്ട്. ഇപ്പോള്‍ ഉള്ള ആറ് കുട്ടികളില്‍ ഒന്നാം ക്ളാസില്‍ രണ്ട് പേരും രണ്ടാം ക്ളാസില്‍ നാലുപേരുമാണുള്ളത്. മറ്റൊരു വിദ്യാലയത്തില്‍ നിന്ന് ടി.സി വാങ്ങിയാണ് രക്ഷിതാക്കള്‍ ഇവിടെ ചേര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.