കെ.എസ്.ഇ.ബി ജീവനക്കാരന്‍െറ ആത്മഹത്യ: പലിശക്കാരന്‍ അറസ്റ്റില്‍

വടകര: കൊള്ളപ്പലിശക്കാരന്‍െറ ഭീഷണിയെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പലിശക്കാരനെ പൊലീസ് അറസ്റ്റ്ചെയ്തു. വടകര നോര്‍ത് സെക്ഷനിലെ ലൈന്‍മാന്‍ മണിയൂര്‍ കൂമുള്ളി മീത്തല്‍ അനില്‍കുമാറാണ് (49) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പലിശക്കാരന്‍െറ ഭീഷണിയെക്കുറിച്ച് പയ്യോളി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ പയ്യോളി എസ്.ഐ ജഗന്നിവാസിനെ ചോമ്പാല്‍ സ്റ്റേഷനിലേക്ക് അഡീഷനല്‍ എസ്.ഐയായി തരംതാഴ്ത്തി സ്ഥലംമാറ്റത്തിന് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി ഉത്തരവിറക്കി. മരിച്ച അനില്‍കുമാറിന്‍െറ വീട്ടിലെത്തി നാട്ടുകാരും ബന്ധുക്കളുമായും എ.ഡി.ജി.പി സംസാരിച്ചു. ഇതിനിടെ, പൊലീസിന്‍െറ വീഴ്ചയാണ് അനില്‍കുമാറിന്‍െറ മരണത്തിനിടയാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ എ.ഡി.ജി.പിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വകുപ്പ് തലത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം തണുത്തത്. കോഴിക്കോട് റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.പി. സുരേന്ദ്രനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബ്ളേഡുകാരനായ ഇരിങ്ങല്‍, കോട്ടക്കല്‍ കടവത്ത് കാട്ടില്‍ മോഹന്‍ദാസിനെയാണ് (53) അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയതെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ വടകര സി.ഐ സജു കെ. എബ്രഹാം പറഞ്ഞു. വടകര ഫസ്സ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൂന്ന് ചെക് ലീഫിന്‍െറയും ബ്ളാങ്ക് മുദ്രപ്പത്രത്തിന്‍െറയും ജാമ്യത്തില്‍ 2002ല്‍ 70,000 രൂപയാണ് അനില്‍കുമാര്‍ വാങ്ങിയത്. ഇതില്‍ മുതലും പലിശയുമായി 2,17,000 രൂപ കൊടുത്തു. ശേഷവും ചെക്ലീഫും മുദ്രപ്പത്രവും തിരികെനല്‍കാന്‍ മോഹന്‍ദാസ് തയാറായില്ല. പലിശക്കാരനെ അനുനയിപ്പിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമം നടത്തിയിട്ടും മോഹന്‍ദാസ് ഭീഷണി തുടരുകയായിരുന്നു. തുടര്‍ന്നാണ് പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്. പലിശക്കാരന് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പറയുന്നു. കെ.എസ്.ഇ.ബി ഓഫിസിലെത്തിയും മോഹന്‍ദാസ് ഭീഷണിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.