പട്ടാളം റോഡ് വികസനം: കുപ്പിക്കഴുത്ത് പൊട്ടിക്കും

തൃശൂര്‍: നഗരത്തിലെ പട്ടാളം റോഡ് വികസിപ്പിച്ചാല്‍ മാത്രമെ കോര്‍പറേഷന് മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവുകയുള്ളൂ എന്ന് മേയറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയായി. ഇതിന്‍െറ ഭാഗമായി പട്ടാളം റോഡ് ആരംഭിക്കുന്നിടത്തെ കുപ്പിക്കഴുത്ത് പൊട്ടിക്കും. റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് -ബി.എസ്.എന്‍.എല്‍ ഓഫിസ് അധികൃതരും മാരിയമ്മന്‍ ക്ഷേത്രം ഭാരവാഹികളും ഇതിന് സഹകരിക്കണം എന്ന് മേയര്‍ ആവശ്യപ്പെട്ടു. റോഡു വികസനത്തിന് ആവശ്യമുള്ള സ്ഥലംകഴിച്ച് ബാക്കിയുള്ള സ്ഥലത്ത് നിലവിലെ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്‍െറ വിസ്തൃതിയില്‍ കോര്‍പറേഷന്‍ കെട്ടിടം പണിതുനല്‍കും. നിലവിലെ കെട്ടിടം ഒഴിഞ്ഞുനല്‍കിയാല്‍ പുതിയ കെട്ടിടം നിര്‍മിക്കുംവരെ ഓഫിസ് പ്രവര്‍ത്തനത്തിനായി തൊട്ടുമുന്നില്‍ കോര്‍പറേഷന്‍ വക കെട്ടിടം സൗജന്യമായി നല്‍കും. പോസ്റ്റ് ഓഫിസിന്‍െറ സ്ഥലംവിട്ടുതരുന്നതു സംബന്ധിച്ച് തീരുമാനങ്ങളെടുക്കേണ്ടത് പോസ്റ്റ് മാസ്റ്റര്‍ ജനറലാണെന്നും ഏകദേശം 16 സെന്‍റ് സ്ഥലത്താണ് ഇപ്പോള്‍ കെട്ടിടം നില്‍ക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. റോഡ് വികസനത്തിനായി വിട്ടുതരുന്ന സ്ഥലത്തിന് പകരമായി അത്രയും സ്ഥലം ബി.എസ്.എന്‍.എല്‍ ഓഫിസിന്‍െറ തെക്കുവശത്തുള്ള കോര്‍പറേഷന്‍ സ്ഥലത്തുനിന്ന് സൗജന്യമായി നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ ഇത്തരം ആവശ്യം മുന്നോട്ടുവെക്കുന്നത് ശരിയല്ലെന്നും, വിട്ടുതരുന്ന സ്ഥലത്ത് നിലവില്‍ ഒരു കെട്ടിടവും ഇല്ലെന്നും ബി.എസ്.എന്‍.എല്‍ കെട്ടിടം വര്‍ഷങ്ങള്‍ക്കുമുമ്പ് പുതുക്കിപ്പണിതപ്പോള്‍ സ്ഥലം വിട്ടുതരുന്നതു സംബന്ധിച്ച് ഒരു എഗ്രിമെന്‍റ് ബില്‍ഡിങ് പെര്‍മിറ്റില്‍ ചേര്‍ത്തിട്ടുണ്ടാകുമെന്നും ഇത് ഫയല്‍ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണെന്നും മേയര്‍ സൂചിപ്പിച്ചു. മരിയമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതില്‍ ക്ഷേത്രം ഭാരവാഹികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇങ്ങനെ സ്ഥലം വിട്ടുതരുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് എതിരാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, ക്ഷേത്രത്തിന്‍െറ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കാനും പകരം സ്ഥലം കിഴക്ക് ഭാഗത്ത് നല്‍കാമെന്നും മേയര്‍ അറിയിച്ചു. ക്ഷേത്രത്തിലെ നിലവിലെ അവസ്ഥ മനസ്സിലാക്കുന്നതിന് സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിനിധികളോട് അത് അംഗീകരിക്കുന്നതായി മേയര്‍ മറുപടി നല്‍കി. ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി, ഡിവിഷന്‍ കൗണ്‍സിലര്‍ നാന്‍സി അക്കരപ്പറ്റി, ടൗണ്‍പ്ളാനിങ് കമ്മിറ്റി ചെയര്‍മാന്‍ ഡേവി സിലാസ്, പോസ്റ്റ് ഓഫിസ് അസി. സൂപ്രണ്ട് വി.കെ. രാജീവ്, ഇന്‍സ്പെക്്ടര്‍ സ്വരാജ് നായര്‍, എസ്ഡിഇ(സിവില്‍) എ.ഡി. ജോര്‍ജ്, എസ്ഡിഇ(എല്‍ ആന്‍ഡ് ബി) സി.ജെ. റീത്ത, ക്ഷേത്രം പ്രതിനിധികളായ ആര്‍. രവീന്ദ്രന്‍, ടി.ജി. ബാബു, ഡോ.എസ്.എസ്. സുബ്രഹ്്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.