വടക്കാഞ്ചേരി ഉപജില്ലയില്‍ മരണമണി കാത്ത് 11 പൊതുവിദ്യാലയങ്ങള്‍

വടക്കാഞ്ചേരി: വിദ്യാഭ്യാസ ഉപജില്ലയിലെ 11 പ്രാഥമിക വിദ്യാലയങ്ങളുടെ നിലനില്‍പ് ഭീഷണിയിലാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ പല ഗവ.-എയ്ഡഡ് വിദ്യാലയങ്ങളുടെ കാര്യവും തഥൈവ. കുട്ടികളില്ലാതെ ഡിവിഷനുകള്‍ കുറക്കേണ്ടിവന്നതിനാല്‍ അധ്യാപകര്‍ ടീച്ചേഴ്സ് ബാങ്കില്‍ പോകേണ്ടിവരുമോ എന്ന ആശങ്കയില്‍ കഴിയുന്ന മറ്റ് സ്കൂളുകളും അവയില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഉണ്ടായിരുന്ന പഠിതാക്കളുടെ എണ്ണവും ഇപ്രകാരമാണ്: പള്ളം ഗവ. എല്‍.പി -29, മച്ചാട് ഗവ. ഹയര്‍ സെക്കന്‍ഡറി എല്‍.പി -48, കുറുമല ഗവ. എല്‍.പി -41, കാക്കിനിക്കാട് ഗവ. ട്രൈബല്‍സ് സ്കൂള്‍ -18, വടക്കത്തേറ എ.എല്‍.പി -51, തൃക്കത്തായ എല്‍.പി -49, കിരാലൂര്‍ പി.എം.എല്‍.പി -37, കിഴില്ലം എല്‍.പി -46, ആറ്റത്തറ സെന്‍റ് ഫ്രാന്‍സിസ് എല്‍.പി -36, കൊണ്ടാഴി ഡി.വി.എല്‍.പി -14, ചേലക്കര ഐ.എം.എല്‍.പി 18 എന്നിവയാണ് അധ്യാപക വിദ്യാര്‍ഥി അനുപാതമില്ലാതെ നിലനില്‍ക്കുന്ന പ്രാഥമിക വിദ്യാലയങ്ങള്‍. ഇവയില്‍ ഈ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ വന്നുചേരുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. 59 കുട്ടികളുമായി നാല് ഡിവിഷന്‍ നിലനിര്‍ത്തി പോരുകയായിരുന്നു ടൗണിലെ ബോയ്സ് ഹയര്‍ സെക്കന്‍ഡറിയിലെ എല്‍.പി വിഭാഗം. പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം 65 ആയി ഉയരുമെന്നാണ് വിശ്വാസമെന്ന് പ്രധാനാധ്യാപിക സുബൈദ പറയുന്നു. രണ്ടുവീതം ഡിവിഷനുകളുണ്ടായിരുന്ന ഈ സ്കൂളില്‍ 2006ന് ശേഷം കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് ഓരോ ഡിവിഷനായി കുറക്കുകയായിരുന്നു. സ്കൂളിന്‍െറ മൂന്ന് കി. മീറ്ററിനകത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് സ്വകാര്യ സ്കൂളുകള്‍ വീടുകളില്‍നിന്ന് കുട്ടികളെ റാഞ്ചാന്‍ തുടങ്ങിയതോടെയാണ് സ്കൂളിന്‍െറ അവസ്ഥ മാറിയത്. കുട്ടികള്‍ വീടിനടുത്തുള്ള സ്കൂളിലാവട്ടെ എന്ന നിലപാടുള്ള രക്ഷിതാക്കളും നിര്‍ധന വിദ്യാര്‍ഥികളുമാണ് ഈ ഗ്രാമീണ വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നത്. ഉപജില്ലയിലെ എല്‍.പി, യു.പി വിഭാഗത്തിലായി 17,670 കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിലുണ്ടായിരുന്നത്. ഇതില്‍ 3,648 പേര്‍ സ്വകാര്യ സ്കൂളിലെ പഠിതാക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.