കുറ്റിപ്പുറം: ഓപറേഷന്‍ കുബേരയുടെ ഭാഗമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പാഴൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായ പരാതിയെ തുടര്‍ന്നാണ് നടപടി. പാഴൂര്‍ നരിക്കുളം അമ്പലപ്പടിക്ക് സമീപം തെക്കേപുറത്ത് പ്രേമനെയാണ് (22) കാണാതായതായി സഹോദരങ്ങള്‍ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പലിശക്ക് പണം വാങ്ങിയതിനെ തുടര്‍ന്ന് ബ്ളേഡ് മാഫിയയില്‍ നിന്ന് ഭീഷണിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് തലക്കളത്തൂര്‍ സ്വദേശി വാഴാനി വീട്ടില്‍ രഞ്ജിത്ത്, പാഴൂര്‍ നരിക്കുളം സ്വദേശി കുട്ടന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറത്ത് തിരൂര്‍ റോഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ രഞ്ജിത്തിന്‍െറ വീട്ടിലും വസ്ത്ര വ്യാപാര സ്ഥാപനയുടമ വിലാസിനിയുടെ വീട്ടിലും നേരത്തെ ഓപറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, പൊലീസില്‍ നിന്ന് തന്നെ വിവരം ചോര്‍ന്നതിനാല്‍ പരിശോധന പ്രഹസനമായെന്ന് പരാതിയുണ്ടായിരുന്നു. രഞ്ജിത്തിന്‍െറ വീട്ടില്‍വെച്ച് ചീട്ട് കളിച്ചതിന് ശേഷമാണ് പ്രേമനെ കാണാതായത്. ഞായറാഴ്ച രാത്രി നാല് വിദ്യാര്‍ഥികള്‍ക്കൊപ്പം ചീട്ട് കളിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിനടുത്തെത്തിയെങ്കിലും പരിശോധിക്കാതെ മടങ്ങിയതായി ആരോപണമുണ്ട്. കുട്ടന്‍ രഞ്ജിത്തിന് പണയം വെച്ചതായി പറയപ്പെടുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തില്ല. രഞ്ജിത്തും വിലാസിനിയും ചേര്‍ന്ന് നേരത്തെ കാടാമ്പുഴ സ്വദേശിയായ പതിനേഴുകാരന് പത്ത് ലക്ഷം നല്‍കിയ കേസും നേരത്തെ പൊലീസ് ഒത്ത് തീര്‍പ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.