തിരുനെല്ലിയിലെ റിസോര്‍ട്ടുകള്‍: ലൈസന്‍സ് പുതുക്കരുതെന്ന് വനംവകുപ്പ്

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയും ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാവശ്യപ്പെട്ട് വനം വകുപ്പ് പഞ്ചായത്തിന് കത്ത് നല്‍കി. ഇതോടെ 25ഓളം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലക്കുമെന്ന് ഉറപ്പായി. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഭൂരിഭാഗവും വനത്തോട് ചേര്‍ന്നാണുള്ളത്. ഇത്തരം റിസോര്‍ട്ടുകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഉപ്പ് വിതറിയ ശേഷം ആന പോലുള്ള വന്യമൃഗങ്ങളെ സഞ്ചാരികള്‍ക്ക് തൊട്ടടുത്ത് എത്തിച്ചിരുന്ന സംഭവം വനം വകുപ്പിന്‍െറ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ബേഗൂര്‍ റെയ്ഞ്ചര്‍ കത്ത് നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുകൂല നിലപാടെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ പഞ്ചായത്ത് ഡെ. ഡയറക്ടര്‍ക്ക് ഡി.എഫ്.ഒ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചത്. അതേസമയം, പഞ്ചായത്തിന്‍െറ പ്രധാന വരുമാന മാര്‍ഗമായതിനാല്‍ ലൈസന്‍സ് നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. ലൈസന്‍സ് നല്‍കിയാല്‍ കോടതിയെ സമീപിക്കാനുളള തയാറെടുപ്പിലാണ് വനം വകുപ്പ്. വനം വകുപ്പ് നടപടിക്കെതിരെ റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നു. അതേസമയം, മാന്‍ ഉള്‍പ്പെടെയുള്ള ചെറിയ മൃഗങ്ങളെ വേട്ടയാടി റിസോര്‍ട്ടുകളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്നതായി വനം വകുപ്പിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ വനം വകുപ്പ് നിരീക്ഷണ നടപടികള്‍ കര്‍ശനമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുന്ന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.