സഹനവും ശാന്തിയുമാണ് ഹജ്ജ് –മന്ത്രി മുനീര്‍

കോഴിക്കോട്: സഹനവും ശാന്തിയുമാണ് ഹാജിമാര്‍ കൈമുതലാക്കേണ്ടതെന്നും അപരനെ ഉള്‍ക്കൊള്ളാനുള്ള വിശാലതയാണ് ഹജ്ജ് കര്‍മമെന്നും മന്ത്രി എം.കെ. മുനീര്‍. വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കാമ്പസ് യമാനി ഓഡിറ്റോറിയത്തില്‍ 2014ല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നടത്തിയ ജില്ലാതല സാങ്കേതിക പഠന ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള സന്മനസ്സുണ്ടെങ്കില്‍ ഹജ്ജ് കര്‍മം സമാധാനപൂര്‍ണമാകും. സുഗമമായ ഹജ്ജിനായി നിരന്തരം സൗകര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കല്ലെറിയുന്ന ജംറകള്‍ പല തട്ടുകളില്‍ നിര്‍മിച്ചും മെട്രോ ട്രെയിന്‍ സംവിധാനമൊരുക്കിയുമൊക്കെ സൗദി സര്‍ക്കാര്‍ വിപുല വികസനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അറിഞ്ഞും അനുസരിച്ചും സമാധാനപൂര്‍വം ഹജ്ജ് നിര്‍വഹിക്കണമെന്നും പുണ്യസ്ഥലങ്ങളില്‍ ആത്മീയാനുഭൂതിയോടെ കര്‍മങ്ങളനുഷ്ഠിച്ചും നമ്മുടെ നാടിനും നാട്ടുകാര്‍ക്കും നന്മക്കായി പ്രത്യേകം പ്രാര്‍ഥിച്ചും അര്‍ഥപൂര്‍ണമായ ഹജ്ജാണ് നിര്‍വഹിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിറ്റിയംഗം മുഹമ്മദ് മോന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രെയ്നര്‍ ഷാനവാസ് കുറുമ്പൊയില്‍ സ്വാഗതവും കോഴിക്കോട് സിറ്റി ട്രെയ്നര്‍ വി.കെ. അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു. കോഴിക്കോട് സൗത്, നോര്‍ത്, എലത്തൂര്‍ നിയോജകമണ്ഡലങ്ങളില്‍നിന്നുള്ള ഹാജിമാര്‍ക്കാണ് സാങ്കേതിക പഠന ക്ളാസ് നല്‍കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റര്‍ പി. മുജീബ്റഹ്മാന്‍, വി.കെ. അബ്ദുല്‍ സത്താര്‍, ഷാനവാസ് കുറുമ്പൊയില്‍, കെ.പി. അബ്ദുല്‍ ഖാദിര്‍, എന്‍.പി. സൈതലവി, അബ്ദുല്‍ ഹക്കീം എന്നിവര്‍ ക്ളാസെടുത്തു. നിയോജകമണ്ഡലം ട്രെയ്നര്‍മാരായ ഇമ്പിച്ചിക്കോയ മാസ്റ്റര്‍, മുഹമ്മദ് റാഫി (കോഴിക്കോട്), സഫിയ (ബേപ്പൂര്‍), ഹമീദ് മാസ്റ്റര്‍ (തിരുവമ്പാടി), മുഹമ്മദ് (കുന്ദമംഗലം), കബീര്‍ (എലത്തൂര്‍), വളന്‍റിയര്‍മാരായ സുബൈര്‍, അഷ്റഫ്, ഹസൈന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.