മുന്‍ പ്രധാനമന്ത്രിമാരുടെ സ്റ്റാമ്പുകളുമായി സ്കൂള്‍ അധ്യാപകന്‍

കുറ്റ്യാടി: പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കാനിരിക്കെ, ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാരുടെ സ്റ്റാമ്പുകളുടെ ശേഖരവുമായി കുറ്റ്യാടി എം.ഐ.യു.പി സ്കൂള്‍ അധ്യാപകന്‍ സി.വി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍. തപാല്‍വകുപ്പ് ഇതുവരെ പുറത്തിറക്കിയ പ്രധാനമന്ത്രിമാരുടെ സ്മാരക സ്റ്റാമ്പുകള്‍ മുഴുവന്‍ ഇദ്ദേഹത്തിന്‍െറ വശമുണ്ട്. ഏറ്റവും കൂടുതല്‍ സ്റ്റാമ്പുകള്‍ പുറത്തുവന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍േറതാണ്. ഡെഫിനിറ്റീവ് സ്റ്റാമ്പുകള്‍ ഉള്‍പ്പെടെ ഇതുവരെ 20 ഇനം സ്റ്റാമ്പുകളാണ് നെഹ്റുവിന്‍േറതായി പുറത്തിറക്കിയത്. 1964ല്‍ അദ്ദേഹം അന്തരിച്ചതിന്‍െറ പിറ്റേ മാസം സ്റ്റാമ്പ് പ്രസിദ്ധീകരിച്ചു. അതേവര്‍ഷം തന്നെ നവംബര്‍ 14ന് നെഹ്റുവിന്‍െറ പേരില്‍ ജന്മദിന സ്റ്റാമ്പും ഇറങ്ങി. രണ്ടിനും 15 പൈസ വീതമായിരുന്നു വില. ഇന്ദിര ഗാന്ധിയുടെ സ്മരണക്ക് നാല് സ്റ്റാമ്പുകളാണ് ഇറക്കിയത്. അവര്‍ കൊല്ലപ്പെട്ട 1984ല്‍ ഒന്നും 85ല്‍ മൂന്നെണ്ണവും. രാജീവ് ഗാന്ധിയുടെയും മൊറാര്‍ജി ദേശായിയുടെയും സ്മാരകമായി രണ്ടെണ്ണം വീതവും ലാല്‍ബഹദൂര്‍ ശാസ്ത്രി, ചരണ്‍സിങ്, ചന്ദ്രശേഖര്‍ എന്നിവരുടെയും ആക്ടിങ് പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദയുടെയും ഒന്ന് വീതം സ്റ്റാമ്പുകളാണ് ഇറങ്ങിയത്. എന്നാല്‍, മരണപ്പെട്ട് വര്‍ഷങ്ങളായിട്ടും തപാല്‍വകുപ്പ് പരിഗണിക്കാത്ത രണ്ട് മുന്‍ പ്രധാനമന്ത്രിമാരുണ്ടെന്ന് കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പറഞ്ഞു. വി.പി. സിങ്, പി.വി. നരസിംഹറാവു എന്നിവരാണവര്‍. സാധാരണ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞാല്‍ സ്റ്റാമ്പിറക്കും. ഐ.കെ. ഗുജ്റാല്‍ മരിച്ച് ഒരുവര്‍ഷം കഴിയാത്തതിനാലാണത്രെ സ്റ്റാമ്പ് ഇറക്കാത്തത്. മറ്റു പ്രധാന വ്യക്തികളുടെ സ്റ്റാമ്പുകള്‍ ഇറങ്ങുന്നതും ഒന്നാം ചരമവാര്‍ഷികത്തിലാണ്. മറ്റു ചിലരുടേത് 10ാം ചരമവാര്‍ഷികമോ 100ാം ജന്മദിനമോ ഏതാണ് ആദ്യം വരിക എന്നതിന്‍െറ അടിസ്ഥാനത്തിലാണത്രെ ഇറക്കുന്നത്. എന്നാല്‍, കേന്ദ്രത്തില്‍ നല്ല പിടിപാടുള്ള കക്ഷികളുമായി ബന്ധപ്പെട്ട സ്റ്റാമ്പുകള്‍ ഇറങ്ങുമ്പോള്‍ ഈ മാനദണ്ഡം പാലിക്കപ്പെടാറില്ലെന്നും പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാമ്പ് പുറത്തുവന്നത് രാഷ്ട്രപിതാവ് മഹാത്മാ ഗന്ധിയുടേതാണ്; 40ലേറെ. മുന്‍ രാഷ്ട്രപതിമാര്‍, തപാല്‍ സ്റ്റാമ്പിലെ മലയാളി വ്യക്തിത്വങ്ങള്‍, 1957 മുതല്‍ 2013 വരെ പ്രസിദ്ധീകരിച്ച ശിശുദിന സ്റ്റാമ്പുകള്‍ എന്നിവയും കുഞ്ഞബ്ദുല്ല മാസ്റ്ററുടെ വശമുണ്ട്. നാണയശേഖരം സ്കൂള്‍ ചോദ്യപേപ്പര്‍ ശേഖരം എന്നിവയും ഇദ്ദേഹത്തിന്‍െറ വിനോദമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.