പെരിങ്ങോത്ത് ഒമ്പത് കുടുംബങ്ങള്‍ കുടിയിറക്ക് ഭീതിയില്‍

ചെറുപുഴ: പെരിങ്ങോം വില്ലേജ് പരിധിയിലെ കുപ്പോള്‍ ചിറ്റടിയില്‍ നാല്‍പത് വര്‍ഷമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചനുഭവിക്കുന്ന ഒമ്പത് പട്ടിക ജാതി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. പെരിങ്ങോം വയക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പെട്ടതും, റീസര്‍വേ നമ്പര്‍ 228/5ലുള്‍പ്പെട്ട അഞ്ചേക്കറോളം സ്ഥലത്താണ് കുടിയിറക്ക് നീക്കം നടക്കുന്നത്. ഭൂരഹിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി 118 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് വീതം പതിച്ചു നല്‍കുന്നതിനാണ് വര്‍ഷങ്ങളായി സ്ഥിര താമസക്കാരായ കുടുംബങ്ങളെ കുടിയിറക്കാന്‍ ശ്രമം നടക്കുന്നത്. ഭൂപരിഷ്കരണ നിയമ പ്രകാരം കാരയില്‍ ചിരുകണ്ടന്‍ എന്ന ഭൂവുടമ സര്‍ക്കാറിന് വിട്ടു നല്‍കിയ പ്രദേശമാണിത്. കുടില്‍ കെട്ടി താമസമാക്കിയവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴിവിടെയുള്ള ഒമ്പത് കുടുംബങ്ങള്‍. നാല്‍പതു വര്‍ഷത്തിലധികമായി ഇവര്‍ തെങ്ങും കശുമാവും മറ്റും കൃഷിയിറക്കി വിളവെടുക്കുകയും വാസ യോഗ്യമായ വീടുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വീടുകളും വൈദ്യുതീകരിക്കുകയും റേഷന്‍ കാര്‍ഡ്, വീട്ടു നമ്പര്‍ എന്നിവയും ജലനിധി വഴി കുടിവെള്ളം വരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് കുടുംബങ്ങള്‍ ബ്ളോക് പഞ്ചായത്തിന്‍െറ ധന സഹായത്തോടെയാണ് വീട് നിര്‍മിച്ചത്. ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി വര്‍ഷങ്ങളായി വില്ലേജ്, താലൂക്കോഫിസുകള്‍ തോറും കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഭൂരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് അളന്നു തിരിച്ച് നല്‍കാന്‍ ഭൂമിയേറ്റെടുക്കാന്‍ ഉദ്യോഗസ്ഥ സംഘമെത്തിയത്. ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇവര്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് തിരിച്ചയച്ചു. പൊലീസ് സഹായത്തോടെ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. തമ്പാന്‍ ഇടപെട്ട് ഇവരുടെ പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. പ്രശ്നത്തിന്‍െറ ഗൗരവം ബോധ്യപ്പെട്ട ജില്ലാ ഭരണകൂടം ഇവര്‍ക്ക് വീടുവെക്കേണ്ട 10 സെന്‍റ് ഭൂമിക്ക് അവകാശം ലഭിക്കാന്‍ ശ്രമം നടത്താമെന്നറിയിച്ചു. എന്നാല്‍, പെരിങ്ങോം വില്ലേജ് അധികൃതരുടെ പിടിപ്പുകേടിന് തങ്ങളുടെ കൃഷിയിടം വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് ഈ കുടുംബങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.