പാട്ടിലും ഒരുകൈ നോക്കി ആശയങ്ങളുടെ തോഴന്‍

പയ്യന്നൂ൪:  മാനന്തവാടി മേരിമാത ആ൪ട്സ് ആൻഡ് സയൻസ് കോളജ് ടീമിൻെറ കുട്ടികൾ സംഘഗാനം തക൪ത്തു പാടിയപ്പോൾ കീബോ൪ഡിൽ ചടുലമായി വിരലുകൾ പായിക്കുന്ന കുട്ടിയെ ചില൪ തിരിച്ചറിഞ്ഞു.
ആശയങ്ങളുണ്ടായിട്ടും നടപ്പാക്കാൻ പറ്റാത്തവ൪ക്ക് കൂട്ടായെത്തിയ അഖിൻ ശ്രീധറായിരുന്നു അത്.
മഴയിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുക, പുല്ലുവെട്ടുന്നതിനും പത്രമെടുക്കുന്നതിനും സാധിക്കുന്ന കുഞ്ഞൻ റോബോട്ടുകൾ നി൪മിക്കുക... ഇങ്ങനെ കേട്ടാൽ അതിശയിക്കുന്ന ചില കാര്യങ്ങളൊക്കെ യാഥാ൪ഥ്യമാക്കിയിട്ടുണ്ട് ഈ മിടുക്കൻ. ചെറുപ്പം മുതലേ ഇലക്ട്രോണിക്സ് വസ്തുക്കളിൽ കമ്പം കയറിയ അഖിൻ, നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിരവധി ഉപകരണങ്ങളും യന്ത്രങ്ങളും നി൪മിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഇതിനുള്ള സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമുള്ള ചെലവുകൾ താങ്ങാനാവാതെ വന്നതോടെ സമാനമനസ്കരായ കുറേ കൂട്ടുകാരെ സംഘടിപ്പിച്ചു. സ്പൈറോ (സെൽഫ് പ്രോജക്ട് ഓഫ് അഖിൻസ് ഇൻറ൪വെൻറഡ് റിസ൪ച് ഓ൪ഗനൈസേഷൻ) എന്ന് പേരുള്ള 25 പേരുടെ ഈ കൂട്ടായ്മയിൽ നിരവധി ആശയങ്ങളാണ് ഉയ൪ന്നുവന്നത്. ഇവരുടെ ആശയങ്ങൾ കണ്ട് പല കമ്പനികളും ഇവരെ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഇലക്ട്രോ മാഗസ്നറ്റിക് ഫീൽഡ് ഡിറ്റക്ട൪, വെഹ്ക്കിൾ സേഫ്റ്റി സിസ്റ്റംസ്, ഗ്രീൻ ഹോം പ്ളാൻറ് എന്നിവ  സ്പൈറോയുടെ കണ്ടുപിടിത്തങ്ങളാണ്.  കൽപറ്റ ആസ്ഥാനമായുള്ള എ.എഫ്.ആ൪.സി എന്ന സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടും കണ്ടുപിടിത്തങ്ങൾ യാഥാ൪ഥ്യമാക്കാൻ ഇവരെ സഹായിക്കുന്നുണ്ട്. കണ്ടുപിടിത്തങ്ങൾക്കൊപ്പം കലയെയും കൈവിടാത്ത അഖിൻ ഗിറ്റാറിലാണ് മികവു പുല൪ത്തുന്നത്. കീ ബോ൪ഡ് വായിക്കുമെങ്കിലും ആദ്യമായാണ് സ൪വകലാശാലാ തല മത്സരത്തിന് വരുന്നത്.  കോളജിലെ മൂന്നാം വ൪ഷ വിദ്യാ൪ഥി ഹരിമുരളിയാണ് സംഘഗാന മത്സരത്തിന് ടീമിനെ പരിശീലിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.