കളമശേരി: കാ൪ബോറാണ്ടം യൂനിവേഴ്സൽ കമ്പനിയിലെ തൊഴിലാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം. നാലു പേ൪ക്ക് പരിക്കേറ്റു. സൗത് കളമശേരി കാ൪ബോറാണ്ടം കമ്പനിയിലെ കരാ൪ തൊഴിലിൽ ഏ൪പ്പെട്ട ഒഡിഷ സ്വദേശികളായ നാഖുൽ നായക് (25), അജിത് നായക് (23), നരേഷ് ബെഹ്റ (26), യുഗാൽ പരേഷത് (30) എന്നിവ൪ കൊച്ചി സഹകരണ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 8.45നാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. നമ്പ൪പ്ളേറ്റ് മറച്ചുവെച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് മ൪ദിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.
ഒക്ടോബ൪ അഞ്ചിന് കമ്പനിയിൽ കരാ൪ തൊഴിലാളികളായി എത്തിയ ബെൽഗാമിൽനിന്നുള്ള 20 പേരെ ജോലി അവസാനിപ്പിച്ച് പോകണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഭീഷണിപ്പെടുത്തിയതായി കമ്പനി അധികൃത൪ പറഞ്ഞു. തുട൪ന്ന് ആ മാസം എട്ടിന് ഇവ൪ക്ക് നേരെ മുഖംമൂടി ആക്രമണം നടന്നു.
ഇതിൽ നാലുപേ൪ക്ക് പരിക്കേൽക്കുകയും തൊഴിലാളികൾ ഒന്നടങ്കം ജോലി മതിയാക്കി പോകുകയും ചെയ്തു. സംഭവത്തിൽ ഡി.ജി.പി അടക്കമുള്ളവ൪ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് കമ്പനി അധികൃത൪ പറഞ്ഞു.
തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന ആക്രമണം അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ഉൽപ്പാദനം അടക്കം നി൪ത്തിവെക്കുന്ന കാര്യങ്ങൾ ആലോചിക്കുമെന്നും കമ്പനി മാനേജ്മെൻറ് ഡയറക്ട൪ കെ. ശ്രീനിവാസൻ വ്യക്തമാക്കി.
യൂനിയൻ പ്രതിസന്ധിയോ തൊഴിൽ ത൪ക്കമോ മലിനീകരണ പ്രശ്നങ്ങളോ ഒന്നുമില്ലാതെ നല്ല നിലയിൽ പ്രവ൪ത്തിക്കുന്ന കമ്പനിക്ക് നേരെ പ്രദേശത്തെ ചില൪ അപകീ൪ത്തിപ്പെടുത്തുന്ന പ്രസ്താവനകളും ആക്രമണങ്ങളും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.