പയ്യന്നൂരില്‍ എല്‍.ഡി.എഫിന് ആദ്യജയം

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ രണ്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. 11, 37 വാര്‍ഡുകളിലെ എ.വി. ഉഷ, കെ.പി. ബിന്ദു എന്നിവരുടെ പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. മണിയറ പ്രദേശം ഉള്‍പ്പെടുന്ന 11ാം വാര്‍ഡില്‍ മറ്റു സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ. വനജാക്ഷി തെരഞ്ഞെടുക്കപ്പെട്ടു.

ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയായി ആരും പത്രിക നല്‍കിയിരുന്നില്ല. ബി.ജെ.പിക്കും ഇവിടെ സ്ഥാനാര്‍ഥിയില്ല. ഇതോടെ പയ്യന്നൂരില്‍ സി.പി.എം ആദ്യവിജയം കുറിച്ചു. പത്രികയില്‍ രണ്ട് എ ഫോറം കൃത്യമായി പൂരിപ്പിക്കാത്തതാണ് പത്രിക തള്ളാന്‍ കാരണം.
37ാം വാര്‍ഡില്‍ മത്സരിക്കുന്ന ബിന്ദുവിന്‍െറ പത്രിക തള്ളാന്‍ കാരണമായത് എതിര്‍പക്ഷത്തിന്‍െറ പരാതിയാണ്. വെള്ളൂര്‍ ഗവ. എല്‍.പി സ്കൂള്‍ പ്രീപ്രൈമറി അധ്യാപികയായ ഇവര്‍ സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നുണ്ട്.

സര്‍ക്കാര്‍ ഓണറേറിയം പറ്റുന്നതായുള്ള വിവരാവകാശ രേഖ സി.പി.എം പ്രവര്‍ത്തകര്‍ ഹാജരാക്കിയതോടെയാണ് ബിന്ദുവിന് സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടത്. അതുകൊണ്ട് ഡമ്മിയായി പത്രിക നല്‍കിയ പ്രിയ 37ാം വാര്‍ഡ് ഉള്‍പ്പെടുന്ന കണ്ടോത്ത് കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയാവും.

37ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. സി.പി.എമ്മിലെ ടി.ഇ. ഉഷയാണ് എതിര്‍സ്ഥാനാര്‍ഥി. 34ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പോത്തേര കൃഷ്ണന്‍െറ പത്രികയും ഏറെനേരം അനിശ്ചിതത്വത്തിലായിരുന്നു. 2009ല്‍ പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായതാണ് കാരണം. എന്നാല്‍, കേസിന്‍െറ രേഖ ഹാജരാക്കിയതോടെ അംഗീകരിച്ചു. മാത്രമല്ല, തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പറയുന്ന രീതിയിലുള്ള കേസല്ല കൃഷ്ണന്‍െറ പേരിലുള്ളതെന്ന വാദവും എല്‍.ഡി.എഫ് ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.