കുടുംബാധിപത്യമെന്ന് കേട്ടാല്‍ തിളക്കണം...

കുടുംബാധിപത്യമെന്ന് കേട്ടാല്‍ കൊല്ലത്തെ മാത്രമല്ല, മലയാളക്കരയിലെ കോണ്‍ഗ്രസ് യൂത്തുകാരുടെ ചോര തിളക്കും. ഇതു പണ്ട് ഗുവാഹതിയിലെ എ.ഐ.സി.സിയില്‍ നിന്നാരംഭിച്ചതാണ്. അത് തലമുറതലമുറ കൈമാറി പത്രത്താളുകളിലും ചാനലുകളിലും നിറഞ്ഞുനിന്നു. തെരഞ്ഞെടുപ്പ് കാലത്താണ് കുടുംബാധിപത്യവിരുദ്ധത മൂര്‍ച്ഛിക്കുക. അതിന് ചില വാക്കുകളൊക്കെ അവരുടെ നിഘണ്ടുവിലുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. അത് രാജിയില്‍ വരെ എത്തി.

തലമുറ തലമുറ കൈമാറി ഒരുകുടുംബം തന്നെ പതിറ്റാണ്ടുകളായി കൈവശം വെച്ചിരിക്കുന്ന വാര്‍ഡുകളുടെയും പഞ്ചായത്തിന്‍െറയും പട്ടികയും പുറത്തുവിട്ടു. എന്തായാലും പ്രതിഷേധത്തിന് ഫലം കണ്ടു. യൂത്തുകാരും കോളജും സര്‍വകലാശാലയും പിടിച്ചടക്കിയ കുട്ടി യുത്തുകാരും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. ഇവര്‍ക്കൊപ്പം ഇവരില്‍ ചിലരുടെ ബന്ധുക്കളും സ്ഥാനാര്‍ഥികളായി. കുട്ടി യൂത്തിന്‍െറ ജില്ലാ നേതാവിന്‍െറ പിതാവ് കോണ്‍ഗ്രസ് നേതാവ് മാത്രമായിരുന്നില്ല, ജനപ്രതിനിധിയും ആയിരുന്നു. ഇത്തവണ വാര്‍ഡ് വനിതാസംവരണമായപ്പോള്‍ ഭാര്യക്കാകട്ടെ സീറ്റെന്ന് പ്രഖ്യാപിച്ചു. മകന്‍ ജില്ലാ പഞ്ചായത്തില്‍, ഭാര്യ ഗ്രാമ പഞ്ചായത്തില്‍...ബ്ളോക് പഞ്ചായത്തിലേക്ക് കൂടി ആരെയെങ്കിലും നിര്‍ത്താമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
.............................................................................
സ്ഥാനാര്‍ഥിയോ, ഞാനോ. പത്രിക കൊടുക്കാതെങ്ങനെ സ്ഥാനാര്‍ഥിയാകും. ഇനി നേതൃത്വം പ്രഖ്യാപിച്ചാല്‍ തന്നെ മത്സരിക്കാനാവുമോ. കോര്‍പറേഷനിലെ ഇരവിപുരം ഡിവിഷനിലാണ് പത്രിക കൊടുക്കാത്ത ‘സ്ഥാനാര്‍ഥി’ കോണ്‍ഗ്രസ് ഒൗദ്യോഗിക ലിസ്റ്റില്‍ കടന്നുകൂടിയത്. പത്രിക സമര്‍പ്പണത്തിന്‍െറ സമയം കഴിഞ്ഞ് പിറ്റേന്ന് പത്രത്തില്‍ കോണ്‍ഗ്രസ്പട്ടിക വന്നപ്പോഴാണ് ഇരവിപുരം ഡിവിഷനിലെ സ്ഥാനാര്‍ഥിവരെ ഞെട്ടിയത്. പത്രിക കൊടുക്കാനായി സഹായത്തിന് വരുന്നയാള്‍ സ്ഥാനാര്‍ഥിയാകുമോയെന്ന സംശയമാണ് ബാക്കി. ആരൊക്കെയോ പറയുന്ന പേരുകള്‍ സ്ഥാനാര്‍ഥി... സ്ഥാനാര്‍ഥി... എന്ന് വിളിച്ചുപറയുകയാണ് നേതൃത്വമെന്നാ തോന്നുന്നേ....
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.