വാതക പൈപ്പ് ലൈന്‍ പദ്ധതി: സത്യഗ്രഹത്തിന് ഒരു വയസ്സ്

ആലുവ: ജനവാസ കേന്ദ്രത്തിലൂടെ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹത്തിന് ഒരു വയസ്സാകുന്നു. എല്ലാവിധ സന്നാഹങ്ങളുമൊരുക്കി അധികാരികൾ പദ്ധതി നടത്തിപ്പിന് തയാറെടുക്കുമ്പോഴാണ് പീഡിത ജനകീയ കൂട്ടായ്മയുടെ കീഴിൽ, ഇരകളാക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ  ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സത്യഗ്രഹമിരിക്കുന്നത്. 2011 നവംബ൪ മൂന്നിനാണ് വിവിധ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നാട്ടുകാ൪ സമരം ആരംഭിച്ചത്. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളാണ് ഉദ്ഘാടനം ചെയ്തത്. സമരം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുട൪ന്ന് മുഖ്യമന്ത്രി ജനവാസ മേഖലയിലൂടെ വാതക ലൈൻ കടന്നുപോവില്ലെന്ന് ഉറപ്പ് നൽകിയെങ്കിലും അതിന് വിരുദ്ധമായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ ഗെയിൽ പദ്ധതിയുമായി മുന്നോട്ടുപോയി.
ആലങ്ങാട്, കടുങ്ങല്ലൂ൪, കരുമാല്ലൂ൪ പഞ്ചായത്തുകളിലെ 106 വീടുകളാണ് പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക. നിരവധി ആരാധനാലയങ്ങളുടെയും സ്കൂളുകൾ ഉൾപ്പെടെ പൊതുസ്ഥാപനങ്ങളുടെയും സ്ഥലവും ഏറ്റെടുക്കും.
വാ൪ഷിക ദിനമായ നവംബ൪ മൂന്നിന് വിപുലമായ കൺവെൻഷൻ വിളിച്ചുചേ൪ക്കും. മൂന്നിന് പാനായിക്കുളം പുതിയ റോഡിൽ നടക്കുന്ന സത്യഗ്രഹ വാ൪ഷികത്തിൽ പി. രാജീവ് എം.പി, പരിസ്ഥിതി പ്രവ൪ത്തകൻ സി.ആ൪. നീലകണ്ഠൻ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ തുടങ്ങിയവ൪ പങ്കെടുക്കും. ഒരുവ൪ഷമായി തുടരുന്ന സമരത്തിൽ എല്ലാ രാഷ്ട്രീയ പാ൪ട്ടികളും സഹകരിച്ചിട്ടും സ൪ക്കാറും ഉദ്യോഗസ്ഥരും മാറിച്ചിന്തിക്കാത്തതിൽ  പ്രതിഷേധം ശക്തമായിട്ടുണ്ട്. വരുംദിവസങ്ങൾ സമരം ശക്തിപ്പെടുത്താനാണ് സമരസമിതി തീരുമാനം.
റിലേ സത്യഗ്രഹത്തിൻെറ 353 ാം ദിവസമായ 21 ന് രാവിലെ ഒമ്പതിന് പാനായിക്കുളം പുതിയ റോഡിലെ സത്യഗ്രഹ വേദിയിൽ  ജനകീയ കൺവെൻഷനും സംഘടിപ്പിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.