നെടുങ്കണ്ടം: സ്പോ൪ട്സ് ഹോസ്റ്റലിലെ എട്ട് താരങ്ങൾ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. അഞ്ച് താരങ്ങളെ സാധ്യതാ പട്ടികയിലും ഉൾപ്പെടുത്തി. എറണാകുളത്ത് സമാപിച്ച 25 ാമത് സംസ്ഥാന ആ൪ച്ചറി ചാമ്പ്യൻഷിപ്പിലെ പ്രകടനം വിലയിരുത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്.
വിജയികളെ കെ.കെ. ജയചന്ദ്രൻ എം. എൽ.എ, സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് കെ.എൽ. ജോസഫ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്യാമള വിശ്വനാഥൻ എന്നിവ൪ അഭിനന്ദിച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നായി മുന്നൂറിലധികം കായികതാരങ്ങൾ പങ്കെടുത്തിരുന്നു.
ജില്ലയിൽ നിന്ന് മിനി, സബ് ജൂനിയ൪ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളുമായി 17 പേ൪ ഇന്ത്യൻ റൗണ്ടിലും രണ്ടുപേ൪ റിക൪വ് ഇനങ്ങളിലും മത്സരിച്ചു. സച്ചു സുരേന്ദ്ര, ഡാനിയ ജിജി, വി. ശ്രീലക്ഷ്മി, ഗോകുൽ വി.ജയൻ, അലക്സ് എം.ജോസഫ്, അജിത് ബാബു, അമൽ രാജു, കെ.പി. പ്രണവ് എന്നീ താരങ്ങൾ ജനുവരിയിൽ നടക്കുന്ന ദേശീയ മത്സരങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെസിയ റെയ്സൺ, സാന്ദ്ര ബെന്നി, നെൽസൺ ജോസഫ്, മുഹമ്മദ് ഷെഫീക്ക്, ജസ്റ്റിൻ വ൪ഗീസ് എന്നിവരെ റിസ൪വ് പട്ടികയിലും ഉൾപ്പെടുത്തി.
പ്രവ൪ത്തനമാരംഭിച്ച് രണ്ടുവ൪ഷം പൂ൪ത്തിയാക്കുന്ന നെടുങ്കണ്ടം സെൻട്രലൈസ്ഡ് സ്പോ൪ട്സ് ഹോസ്റ്റലിന് ഈ നേട്ടം അഭിമാനകരമാണെന്ന് ഹോസ്റ്റൽ കോ ഓഡിനേറ്ററും ടീം മാനേജരുമായ റെയ്സൺ വി.ജോസഫ് പ റഞ്ഞു. വയനാട്ടിൽ നിന്നുള്ള പരിശീലകൻ എം.ആ൪. ചന്ദ്രനാണ് രണ്ട് വ൪ഷമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും 11 ആൺകുട്ടികളും ആറ് പെൺകുട്ടികളും ഹോസ്റ്റലിൽ താമസിച്ച് നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിൽ പഠനം തുട൪ന്നുവരുന്നു.
കായിക താരങ്ങൾക്കാവശ്യമായ പരിശീലന ഉപകരണങ്ങൾ, യൂനിഫോം, ഭക്ഷണം തുടങ്ങിയവയെല്ലാം സ്പോ൪ട്സ് കൗൺസിലാണ് വഹിക്കുന്നത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഹോസ്റ്റലിൻെറ നടത്തിപ്പിൽ മുഖ്യപങ്കാളിത്തം വഹിക്കുന്നു. വരുംനാളുകളിൽ അമ്പെയ്ത്തിൽ വൻ കുതിച്ചുചാട്ടത്തിന് ജില്ല ഒരുങ്ങുകയാണെന്ന് കോഓഡിനേറ്റ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.