കൈറോ: ഈജിപ്തിൽ സൈനിക മേധാവിയും പ്രതിരോധമന്ത്രിയുമായ മാ൪ഷൽ ഹുസൈൻ തൻത്വാവിയെയും സൈനിക കൗൺസിലിലെ രണ്ടാമനും ചീഫ് ഓഫ് സ്റ്റാഫുമായ സാമി അനാനെയും നീക്കിയ പ്രസിഡൻറ് മുഹമ്മദ് മു൪സിയുടെ നടപടി ജനങ്ങളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് റിപ്പോ൪ട്ട്. ജനകീയ വിപ്ളവത്തിനുശേഷമുള്ള അധികാര കൈമാറ്റവേളയിൽ ഭരണരംഗത്ത് നി൪ണായക സ്വാധീനം ചെലുത്തിവരുന്ന സൈനിക നേതാക്കളെ ഒറ്റ ദിവസംകൊണ്ട് മു൪സി അനായാസേന വരുതിയിലാക്കിയത് അദ്ഭുതകരമാണെന്ന് രാഷ്ട്രീയ നിരീക്ഷക൪ വിലയിരുത്തുന്നതായി അൽ അഹ്റാം ദിനപത്രം റിപ്പോ൪ട്ട് ചെയ്തു.
സൈനിക നേതൃത്വത്തെ മൂലക്കിരുത്താൻ പറ്റിയ അവസരമായി മു൪സി ഇതിനെ കാണണമെന്ന് മുൻ ജനറലും നയവിദഗ്ധനുമായ ഖാദ്രി സഈദ് പറഞ്ഞു. സൈന്യത്തിൻെറ ചെലവിൽ ജനറൽമാ൪ രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ താഴേക്കിട പട്ടാളക്കാ൪ അസന്തുഷ്ടരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച സിനായിൽ 16 സൈനികരെ തീവ്രവാദികൾ വധിച്ചത് അവരുടെ മനോവീര്യം തക൪ത്തിരിക്കുകയാണെന്ന് സഈദ് ചൂണ്ടിക്കാട്ടി.
സിനായ് സംഭവത്തിന് യഥാ൪ഥ കാരണക്കാ൪ സൈനിക ജനറൽമാരാണെന്നും ആക്രമണങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന പ്രാഥമിക കടമയിൽനിന്ന് വ്യതിചലിച്ച് അവ൪ രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നുമാണ് സഈദിൻെറ അഭിപ്രായം. ‘ജനറൽമാ൪ പ്രായംകൂടിയവരും ക൪ക്കശ സ്വഭാവക്കാരുമായി മാറിയിരിക്കുകയാണ്. വിപ്ളവവും തുട൪ന്നുള്ള അധികാര കൈമാറ്റവും ദീ൪ഘകാലം പദവികളിൽ തുടരാൻ അവ൪ക്ക് അവസരമൊരുക്കുകയാണ്.
സിനായിലും മറ്റുമുള്ള തീവ്രവാദ ഭീഷണി വൈദഗ്ധ്യമുള്ള സൈന്യത്തെക്കൊണ്ട് പരിഹരിക്കുകയാണ് വേണ്ടതെന്ന് മു൪സി ആഗ്രഹിക്കുന്നു’ -അദ്ദേഹം തുട൪ന്നു. പുതിയ പ്രതിരോധമന്ത്രിയായി സൈനിക ഇൻറലിജൻസ് മേധാവി അബ്ദുൽ ഫുതൂഹ് അൽസീസിയെ മു൪സി നിയമിച്ചത് ഇത് മുന്നിൽകണ്ടാണെന്നും സഈദ് അഭിപ്രായപ്പെട്ടു.
പാ൪ലമെൻെറ് തെരഞ്ഞെടുപ്പോടെ തൻത്വാവിയെയും അനാനെയും മാറ്റാനാണ് മു൪സി പരിപാടിയിട്ടിരുന്നതെങ്കിലും സിനായ് ആക്രമണത്തിനുശേഷം ഇത് പെട്ടെന്ന് നടപ്പാക്കുകയായിരുന്നുവെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മു൪സിയുടെ തീരുമാനം ഈജിപ്ഷ്യൻ രാഷ്ട്രീയത്തിൽ സ്ഥിരതയും സമാധാനവും ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ അൽസയ്യാദ് അഭിപ്രായപ്പെട്ടു. മു൪സി അധികാരത്തിലെത്തിയതോടെ ജനകീയവിപ്ളവത്തിൻെറ നേട്ടങ്ങൾ മുസ്ലിം ബ്രദ൪ഹുഡിന് കൊയ്യാനായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൈന്യവും ഭരണനേതൃത്വവും തമ്മിലുള്ള അധികാരത്ത൪ക്കത്തിൽ പ്രസിഡൻറ് കരുത്തനായിരിക്കുകയാണെന്നും അൽസയ്യാദ് അഭിപ്രായപ്പെട്ടു.സൈനിക കൗൺസിലിൻെറ രാഷ്ട്രീയാധികാരങ്ങൾ ഇല്ലാതാക്കിയ പ്രസിഡൻറിൻെറ നടപടി നേരായ ദിശയിലുള്ളതാണെന്ന് നൊബേൽ ജേതാവും പരിഷ്കരണവാദിയുമായ മുഹമ്മദ് അൽബറാദി പറഞ്ഞു. എന്നാൽ, ലെജിസ്ലേറ്റിവിൻെറയും എക്സിക്യൂട്ടിവിൻെറയും അധികാരങ്ങൾ ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നത് ജനാധിപത്യ തത്ത്വങ്ങൾക്ക് വിരുദ്ധമാവുമെന്നും അതിനാൽത്തന്നെ പ്രസിഡൻറിൻെറ നടപടി താൽക്കാലികമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, തൻത്വാവിയെ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത് ഞെട്ടലോടെയാണ് ഇസ്രായേൽ കണ്ടത്. ഈജിപ്ഷ്യൻ ഭരണകൂടത്തിൽ പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ ഇസ്രായേൽ ശ്രമിക്കണമെന്ന് പ്രമുഖ ഇസ്രായേലി പത്രങ്ങൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.