മോഡിക്ക് കിട്ടാത്തത്, നിതീഷിന് വേണ്ടാത്തത്

ഒരാഴ്ച മുമ്പാണ് ആ൪.എസ്.എസിൻെറ പഴയ നേതാവ് കെ.എസ്. സുദ൪ശൻ മൈസൂരിൽ വഴിമറന്ന് പരിക്ഷീണനാവുകയും പൊലീസ് നടന്നുവലഞ്ഞ് അഞ്ചുമണിക്കൂറിന് ശേഷം അവശനിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ  കോൺഗ്രസിതര-ബി.ജെ.പിയിതര പ്രധാനമന്ത്രി സാധ്യമാണെന്ന് മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനി ബോംബു പൊട്ടിച്ചതും അടുത്തിടെയാണ്. ഭരണമികവിൽ ഗുജറാത്തിനേക്കാൾ മുന്നിൽ ബിഹാറാണെന്ന് ആ൪.എസ്.എസ് നേതാവ് മോഹൻ ഭഗവത് പറഞ്ഞതും കഴിഞ്ഞ ദിവസം തന്നെ. മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധമൊന്നുമില്ല. പക്ഷേ, അവ ബി.ജെ.പിയിലും സംഘ്പരിവാറിലും ഒട്ടൊക്കെ സമാനമായ പരിഭ്രാന്തിയും അമ്പരപ്പുമാണ് ഉണ്ടാക്കി വെച്ചത്.
സുദ൪ശനെ കാണാതായാൽ, തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ളവ൪ ആരാണെന്ന് വ്യക്തമായ മുൻവിധി സംഘ്പരിവാറിനുണ്ട്. അത്തരം ചിന്തകൾ സുദ൪ശനചക്രമാവുന്നതിനു മുമ്പേ പൊലീസ് തൊണ്ടിമുതൽ കണ്ടെടുത്തതു വഴി എല്ലാവരും നെടുവീ൪പ്പിട്ടതുകൊണ്ട് സുദ൪ശന കഥ നിൽക്കട്ടെ. പ്രായം 81 കടന്നതിൻെറ ഓ൪മത്തെറ്റും സ്ഥല പരിചയക്കുറവുമൊക്കെയാണ് സുദ൪ശനെ വെള്ളംകുടിപ്പിച്ചത്. പ്രായത്തിൽ അദ്വാനി ഒട്ടും പിന്നിലല്ല. പക്ഷേ, അദ്വാനിയുടെ പ്രശ്നം വക്രിച്ച കുശാഗ്രബുദ്ധിയാണെന്ന് നരേന്ദ്രമോഡിക്ക് പ്രാകാതിരിക്കാൻ കഴിയില്ല. വയ്യാതായ താനല്ല, മോഡിയുമല്ല അടുത്ത പ്രധാനമന്ത്രി സ്ഥാനാ൪ഥി എന്ന മട്ടിലാണ് അദ്ദേഹം പറഞ്ഞൊപ്പിച്ചത്. മോഡിയെ സഖ്യകക്ഷികൾക്കും പാ൪ട്ടിക്കു തന്നെയും പ്രധാനമന്ത്രി സ്ഥാനാ൪ഥിയാക്കാൻ പറ്റില്ലെന്ന തിരിച്ചറിവു കൊണ്ടുകൂടിയാണ് വ൪ഗീയരാഷ്ട്രീയത്തിൻെറ പരിചയത്തഴക്കമുള്ള അദ്വാനി അതു പറഞ്ഞത്. അതിലേറെ, പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യുവിനെ നയിക്കുന്ന ബിഹാ൪ മുഖ്യമന്ത്രി നിതീഷ്കുമാറിനൊരു പ്രോത്സാഹനം കൂടിയാണ് അദ്ദേഹം നൽകിയത്.
മോഡിയെ നേതാവാക്കിയാൽ എൻ.ഡി.എ സഖ്യത്തിൽ താനുണ്ടാവില്ലെന്നാണ് നിതീഷിൻെറ കടുത്ത നിലപാട്. ന്യൂനപക്ഷ വോട്ടിൻെറ കൂടി ബലത്തിൽ ബിഹാറിൽ എട്ടുവ൪ഷമായി ഭരിക്കുന്ന നിതീഷിന് സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകാതെ നോക്കിയേ പറ്റൂ. ബി.ജെ.പിക്കൊപ്പമാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും അവിടെ ബി.ജെ.പിയെ അടക്കിയൊതുക്കിയാണ് നിതീഷ് കൊണ്ടുപോകുന്നത്്. അദ്ദേഹം കൈവിട്ടുകഴിഞ്ഞാൽ എൻ.ഡി.എയുടെ കാര്യം കട്ടപ്പുക. അതുകൊണ്ട് നിതീഷിനെ മുന്നണിയിൽ ഉറപ്പിച്ചു നി൪ത്തുന്നതാണ് ഇപ്പോൾ പ്രധാനം. മുന്നണിയിൽ ഒന്നാംനമ്പറായ ബി.ജെ.പിക്കാ൪ ഒതുങ്ങിനിന്ന്, വേണ്ടിവന്നാൽ പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വം തന്നെ അദ്ദേഹത്തിന് നൽകിക്കളയുമെന്ന പ്രലോഭനമാണ് അദ്വാനിയുടെ പ്രസ്താവനയിലെ ഉള്ളടക്കം. മോഡിയെ ഒതുക്കാനും പറ്റും. നിതീഷിനെ മുന്നിൽ നി൪ത്തുമ്പോൾ ജനം വോട്ടുചെയ്യുമെങ്കിൽ, സ൪ക്കാ൪ ഉണ്ടാക്കുന്ന നേരത്ത് വാക്കുമാറ്റാനും വകുപ്പുണ്ട്. വാക്ക് ഇരുമ്പുലക്കയല്ല. നിതീഷിനെ പ്രീണിപ്പിച്ചു നി൪ത്തേണ്ടതിൻെറ പ്രാധാന്യം ബോധ്യമുള്ളതു കൊണ്ടാണ്, എല്ലാം ഉള്ളിലൊതുക്കി ആ൪.എസ്.എസ് നേതാവ് മോഹൻ ഭഗവതും സംസാരിക്കുന്നത് -ഭരണമികവിൽ മോഡിയേക്കാൾ മെച്ചം നിതീഷ് തന്നെ. പൊതുവേ അത്തരത്തിലൊരു കാഴ്ചപ്പാടാണ് ജനങ്ങൾക്കിടയിലുള്ളതെന്നാണ് വിദേശപത്രക്കാരുടെ ക്ളബിൽ സംസാരിക്കുമ്പോൾ ഭഗവത് പറഞ്ഞത്. സംഘടനയെ സംബന്ധിച്ചിടത്തോളം കാപട്യം സ്വദേശത്തേയുള്ളൂ. വിദേശികളോട് സത്യം സത്യമായിട്ടു പറയും.
ഇത്തരം തട്ടിപ്പുകളിലൊന്നും ചെന്നുപെടാൻ പക്ഷേ, നിതീഷ്കുമാ൪ തയാറല്ല. ബി.ജെ.പിയുടെ വീൺവാക്കു കേട്ട് ബിഹാറിൽ നിന്ന് ദേശീയത്തിലേക്ക് കാലുപറിച്ചാൽ ലാലുവിന് പറ്റിയതാണ് തനിക്കും വരുകയെന്ന് നിതീഷിനു ബോധ്യമുണ്ട്. കക്ഷത്തിലിരിക്കുന്നതു പോകും. ഉത്തരത്തിലിരിക്കുന്നതു കിട്ടുകയുമില്ല. അഥവാ കിട്ടിയാൽ, തന്നെ കസേരയിലിരുത്തി ബി.ജെ.പി അജണ്ട നടപ്പാക്കാൻ ശ്രമിക്കുമെന്നും താൻ വെടക്കാകാൻ സാധ്യത ഏറെയാണെന്നും നിതീഷിനറിയാം. അതുകൊണ്ട്, ബിഹാ൪ മുഖ്യമന്ത്രി കാര്യം വെട്ടിത്തുറന്നു പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകാൻ താനില്ല; മോഡിയും വേഷം കെട്ടേണ്ട. സഖ്യകക്ഷി ഭരണമാവുമ്പോൾ, ഏറ്റവും വലിയ കക്ഷിയിൽ നിന്നൊരാളാണ് പ്രധാനമന്ത്രിയാകേണ്ടത്. അതിനു പറ്റിയ ആളെ അവരാണ് നിശ്ചയിക്കേണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ആളെ പറഞ്ഞാൽ സഖ്യകക്ഷികൾക്കും ജനങ്ങൾക്കും ആശയക്കുഴപ്പമുണ്ടാവില്ല. പണ്ട് വാജ്പേയിയെ മുന്നിൽനി൪ത്തിയാണ് എൻ.ഡി.എ ഇറങ്ങിയത്. അതേ രീതിയാണ് 2014ലും വേണ്ടതെന്ന് നിതീഷ് കൂട്ടിച്ചേ൪ക്കുന്നു.
ഇര കൊളുത്തിയ ചൂണ്ടയിൽ കൊത്താതെ നിതീഷ്കുമാ൪ തെന്നിമാറുമ്പോൾ ബി.ജെ.പിയുടെയും സംഘ്പരിവാറിൻെറയും പ്രതിസന്ധിക്ക് കൂടുതൽ കനം വെക്കുകയാണ്. മോഡിയെ പ്രധാനമന്ത്രിസ്ഥാനാ൪ഥിയായി ആ൪ക്കും വേണ്ട. നിതീഷ്കുമാ൪ ഉയ൪ത്തിയ എതി൪പ്പിനൊടുവിൽ, മോഡിയല്ല നേതാവെന്ന് ബി.ജെ.പി പ്രസിഡൻറ് നിതിൻ ഗഡ്കരി വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. ചുറ്റുപാടുകൾ വെച്ചുനോക്കിയാൽ, പാ൪ട്ടിയിൽ നല്ല പങ്കിനും എൻ.ഡി.എക്കും വേണ്ടാത്ത മോഡി ഭാവിയിലും ഗുജറാത്തിൽനിന്ന് രക്ഷപ്പെടില്ല. അവിടെ മുൻമുഖ്യമന്ത്രി കേശുഭായ് പുതിയ പാ൪ട്ടിയുണ്ടാക്കി ഉയ൪ത്തുന്ന പുതിയ ഭീഷണികളെക്കൂടി മോഡിക്ക് നേരിടുകയും വേണം. പ്രമുഖ സഖ്യകക്ഷിയുടെ നേതാവും ഒഴിഞ്ഞു നിൽക്കുന്നു. പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുകയോ, ഏറിയാൽ നടക്കാൻ പ്രയാസമുള്ളതു സംഭവിക്കുകയോ ചെയ്യട്ടെ. ആരാണ് എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി?  മുരളീമനോഹ൪ ജോഷി? സുഷമ സ്വരാജ്? അരുൺ ജെയ്റ്റ്ലി? ഗഡ്കരി? യശ്വന്ത്സിൻഹ?
ആരു കരപറ്റാൻ ശ്രമിച്ചാലും മറ്റുള്ളവ൪ ചേ൪ന്ന് വലിച്ചു താഴെയിടുന്ന ഞണ്ടുകൂടിയാണ് ഇന്നത്തെ ബി.ജെ.പി. ദിശാബോധം നഷ്ടപ്പെട്ടുപോയ പാ൪ട്ടിയിൽ ഇളമുറക്കാരുടെ പരസ്പരം പാരവെപ്പുകളാണ് വ൪ഷങ്ങളായി നടന്നുവരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പേരിനൊരു സ്ഥാനാ൪ഥിയെ മുന്നോട്ടുവെക്കാൻ ഇല്ലാതെ പി.എ. സാങ്മയിൽ അഭയം തേടുകയാണ് ബി.ജെ.പി ചെയ്തത്. ഇത്തരമൊരു ദയനീയ ദുരന്തത്തിനിടയിൽ ഇനി പ്രധാനമന്ത്രി സ്ഥാനാ൪ഥിയെക്കൂടി ബി.ജെ.പി മുന്നോട്ടുവെക്കണം. പാ൪ട്ടിയിൽ സമവായമുണ്ടാക്കിയിട്ടുവേണം മുന്നണിയിൽ സമവായത്തിന് ശ്രമിക്കാൻ. ഒറ്റ എം.എൽ.എ പോലുമില്ലാത്ത കേരളത്തിലെ ബി.ജെ.പിയിൽ രൂക്ഷമായ ത൪ക്കം തീ൪ക്കാൻ നേതാക്കൾ ദൽഹിക്ക് പായുകയാണെങ്കിൽ, ദൽഹിയിലുള്ളവ൪ പരസ്പരത൪ക്കം തീ൪ക്കാൻ എങ്ങോട്ട് ഓടണം? കോൺഗ്രസിതര-ബി.ജെ.പിയിതര പ്രധാനമന്ത്രിക്കാണ് സാധ്യതയെന്ന് ലക്ഷണം പറഞ്ഞ് ഇളമുറക്കാരെ പുച്ഛിക്കുന്ന അദ്വാനിയുടെ അടുത്തേക്കോ? ആ൪.എസ്.എസ് നിയോഗിച്ചതു കൊണ്ടുമാത്രം നേതാവായി അംഗീകരിക്കുന്ന ഗഡ്കരിയുടെ അടുത്തേക്കോ? ഒരു റോളുമില്ലാതെ ഓ൪മമറയുന്ന വാജ്പേയി മുതൽ സംഘബലം ചോ൪ന്ന ആ൪.എസ്.എസിൻെറ തലപ്പത്തുള്ള മോഹൻഭഗവത് വരെ, പരിഹാരം നി൪ദേശിക്കാനോ അടിച്ചേൽപിക്കാനോ ഒരു പ്രമാണിയില്ലാത്ത കളരിയാണ് ഇന്നത്തെ ബി.ജെ.പി. പരസ്പരം മുറിച്ചുരിക ഭയന്നു നിൽക്കുന്ന നേതാക്കൾ.
മോഡിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അടുത്ത തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിക്കാരിലെ പ്രമുഖനെ നേതാവാക്കാനും ബി.ജെ.പി തയാറാവുന്നുവെന്നതാണ് പ്രതിസന്ധിയുടെ ആകെത്തുക. നിതീഷ്കുമാ൪ അകലം പാലിക്കുമ്പോൾ, അടുത്ത തെരഞ്ഞെടുപ്പിലെ പ്രാദേശിക കക്ഷികളുടെ വ൪ധിച്ച കരുത്താണ് ഒരിക്കൽക്കൂടി വെളിവാകുന്നത്. അദ്വാനിയുടെ വിലയിരുത്തൽ നേരാണ്. വേണമെന്നു വെച്ചാൽ കോൺഗ്രസിതര-ബി.ജെ.പിയിതര പ്രധാനമന്ത്രി സ്ഥാനാ൪ഥിക്ക് സ്കോപ്പുണ്ട്. മൂന്നാംചേരി ഭരിക്കാനുള്ള സാധ്യതയേക്കാൾ, കോൺഗ്രസോ ബി.ജെ.പിയോ പുറമെ നിന്ന് പിന്തുണക്കുന്ന ഒരു സ൪ക്കാ൪ ഉണ്ടാക്കാൻ കരുത്തരായ പ്രദേശികകക്ഷികളുടെ കൂട്ടായ്മക്ക് കഴിയും. അത്തരം പാ൪ട്ടികൾക്കിടയിൽ കൂട്ടായ്മ ഉണ്ടാകുമോ എന്നതു വേറെ കാര്യം.  അധികാരമുള്ള കോൺഗ്രസ് കരുത്തരായ പ്രാദേശിക കക്ഷികളെ വലവീശാനുള്ള സാധ്യതയാണ് കൂടുതൽ. അതിനിടയിൽ ബി.ജെ.പിക്ക് ആകെയുള്ള സാധ്യത, സഖ്യകക്ഷികളെ പ്രലോഭിപ്പിച്ച് മുന്നിൽനി൪ത്തുകയും അധികാരത്തിന് പിന്നാലെ പോവുകയുമാണെന്ന പുതിയ ആശയമാണ് മുതി൪ന്ന നേതാവ് അദ്വാനി മുന്നോട്ടുവെക്കുന്നത്. അതിനെ ബി.ജെ.പിയുടെ പരമദയനീയ പാപ്പരത്തം എന്ന് മിതമായി പറയാം. അളമുട്ടുമ്പോൾ പുതിയ വഴി വെട്ടിത്തുറക്കാനുള്ള അതിബുദ്ധിയായും കാണാം. ‘ഞാനില്ല’ എന്ന് നിതീഷ് പറഞ്ഞതോടെ, പാമ്പു-കോണി കളിയിലെന്നപോലെ ബി.ജെ.പിയും അദ്വാനിയും അതാ, വീണ്ടും തറയിൽ!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.