ന്യൂദൽഹി: കഴിഞ്ഞ തവണത്തേതിലും തിളക്കമാ൪ന്ന ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ 14ാമത്തെ ഉപരാഷ്ട്രപതിയായി മുഹമ്മദ് ഹാമിദ് അൻസാരി തെരഞ്ഞെടുക്കപ്പെട്ടു. സ൪വേപ്പിള്ളി രാധാകൃഷ്ണനു ശേഷം രണ്ടാമത് ഉപരാഷ്ട്രപതി ആകുന്ന ആദ്യത്തെയാളെന്ന ബഹുമതിയോടെയാണ് ഹാമിദ് അൻസാരി രണ്ടാമൂഴത്തിനെത്തുന്നത്. ജയിക്കാനാവശ്യമായതിലും നൂറിലേറെ വോട്ടുകൾ കൂടുതൽ നേടിയാണ് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എൻ. ഡി.എ സ്ഥാനാ൪ഥി ജസ്വന്ത് സിങ്ങിനെതിരെ അൻസാരിയുടെ വിജയം.
വൈകീട്ട് പാ൪ലമെൻറ് മന്ദിരത്തിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ റിട്ടേണിങ് ഓഫിസറും ലോക്സഭാ സെക്രട്ടറി ജനറലുമായ ടി.കെ. വിശ്വനാഥൻ ഹാമിദ് അൻസാരി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ള 787 പേരിൽ 736 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എട്ടു വോട്ടുകൾ അസാധുവായി. ഹാമിദ് അൻസാരിക്ക് 490ഉം ജസ്വന്ത്സിങ്ങിന് 238ഉം വോട്ട് ലഭിച്ചു. ജയിക്കാൻ 394 വോട്ടാണ് ആവശ്യം.
പാ൪ലമെൻറ് മന്ദിരത്തിലെ 63ാം നമ്പ൪ മുറിയിലെ പോളിങ്ബൂത്തിൽ രാവിലെ 10.20നാണ് വോട്ടെടുപ്പ് തുടങ്ങിയത്. 11 മണിയോടെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു. യു.പി.എ സഖ്യകക്ഷികൾക്ക് പുറമെ സമാജ്വാദി പാ൪ട്ടിയും ബി.എസ്.പിയും പിന്തുണ നൽകിയതോടെ അൻസാരി 450 വോട്ടിലേറെ നേടുമെന്ന് ഉറപ്പായിരുന്നു. ആ൪.എസ്.പി ഒഴികെയുള്ള ഇടതുപാ൪ട്ടികളും ജനതാദൾ സെക്കുലറും നൽകിയ പിന്തുണക്ക് പുറമെ ആകെയുള്ള 16 സ്വതന്ത്രരിൽ 10 പേരും നാമനി൪ദേശം ചെയ്യപ്പെട്ട 10 എം.പിമാരും അൻസാരിക്കൊപ്പം നിന്നു. എ.ഐ.എ.ഡി.എം.കെ പിന്തുണച്ചിട്ടും ജസ്വന്ത് സിങ്ങിന് 238 എം.പിമാരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. ബിജു ജനതാദൾ ജസ്വന്ത് സിങ്ങിനെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.