ഇ.പി. ജയരാജന്‍ വധശ്രമത്തിനുപിന്നില്‍ സുധാകരനെന്ന് വെളിപ്പെടുത്തല്‍

കണ്ണൂ൪: ഇ.പി. ജയരാജൻ വധശ്രമം ഉൾപ്പെടെ രാഷ്ട്രീയ അക്രമസംഭവങ്ങളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുധാകരൻ എം.പിക്ക് പങ്കുണ്ടെന്ന് മുൻ കോൺഗ്രസ് ബ്ലോക് സെക്രട്ടറിയും സേവറി ഹോട്ടൽ ആക്രമണക്കേസ് പ്രതിയുമായ എം. പ്രശാന്ത് ബാബു. കെ. സുധാകരന്റെ കാ൪ ഡ്രൈവറും കണ്ണൂ൪ നഗരസഭാ കൗൺസിലറുമായിരുന്നു ഇദ്ദേഹം.
ഇ.പി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയത് കെ. സുധാകരന്റെ നടാലിലെ വസതിയിലായിരുന്നെന്നും ഈസമയത്ത് താൻ അവിടെയുണ്ടായിരുന്നെന്നും വാ൪ത്താചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രശാന്ത് ബാബു പറഞ്ഞു. കണ്ണൂരിലെ സേവറി ഹോട്ടലിന് ബോംബെറിഞ്ഞ് ജീവനക്കാരനായ സി.പി.എം പ്രവ൪ത്തകൻ നാണുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും കണ്ണൂരിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ പ്രസ് ആക്രമിച്ചതിലും സുധാകരന് പങ്കുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.
 ജയരാജനെ വധിക്കാൻ ഗൂഢാലോചന നടക്കുമ്പോൾ, തന്നെ സുധാകരൻ വീട്ടിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. അന്ന് താൻ സുധാകരന്റെ ഡ്രൈവറായിരുന്നില്ല. അഡ്വ. ടി.പി. ഹരീന്ദ്രനും കുറച്ച് സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. അവരോടൊക്കെ പുറത്തുപോകാൻ സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റിനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യണമെന്ന് കോൺഗ്രസുകാരനെന്ന നിലക്ക് ആഗ്രഹമില്ലേ എന്ന് തന്നോട് ചോദിച്ചു. ഞങ്ങൾ ചില പദ്ധതികളൊക്കെയിട്ടിട്ടുണ്ട്.
നിനക്ക് ഞാനൊരു ഡ്യൂട്ടി തരും. ജില്ലയുടെ എല്ലാ ഭാഗത്തും ഞാനുമായി അടുത്ത ബന്ധമുള്ള കോൺഗ്രസ് പ്രവ൪ത്തകരെ കണ്ട് ഞാൻ തരുന്ന മെസേജ് കൈമാറണം -സുധാകരൻ പറഞ്ഞു.  ജയരാജനെ വധിക്കാൻ ഗൂഢാലോചന നടന്നെന്നും അതിനെക്കുറിച്ചാണ് അവിടെ സംസാരിച്ചതെന്നും തനിക്ക് മനസ്സിലായത് അങ്ങനെയാണ്. ഗുണ്ടകളെ ഉപയോഗിച്ചാണ് സേവറി ഹോട്ടൽ ആക്രമണം നടത്തിയത്. പിന്നീട് യഥാ൪ഥ പ്രതികൾക്കുപകരം കോൺഗ്രസ് പ്രവ൪ത്തകരെ പ്രതികളാക്കി. താനും അതിൽപെട്ടു.
കണ്ണൂ൪ സെൻട്രൽ ജയിലിൽ എത്തിയപ്പോഴാണ് സേവറി ഹോട്ടൽ അക്രമക്കേസിൽ തങ്ങൾ പ്രതികളാണെന്ന് അറിഞ്ഞത്. സുധാകരൻ തന്ന ലിസ്റ്റാണ്, ഞാനെന്തു ചെയ്യും എന്നാണ് കേസന്വേഷിച്ച സി.ഐ ജനാ൪ദനൻ പറഞ്ഞത്. ക്വട്ടേഷൻ സംഘത്തിൽപെട്ടവരെ രക്ഷിക്കാനാണ് ഇത് ചെയ്തത്. സംഘത്തിൽപെട്ടവരെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമെന്നും ഇവ൪ മാസങ്ങൾ കണ്ണൂ൪ ഡി.സി.സി ഓഫിസിലാണ് താമസിച്ചതെന്നും പ്രശാന്ത് ബാബു പറഞ്ഞു.
കണ്ണൂ൪ നഗരസഭയിലെ തെക്കീബസാ൪ വാ൪ഡിൽ കൗൺസിലറായിരുന്ന പ്രശാന്ത് ബാബു 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ പാ൪ട്ടി, സ്ഥാനാ൪ഥിത്വം നിഷേധിച്ചതിനാൽ റിബലായി മത്സരിച്ചിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസിൽനിന്ന് പുറത്താക്കിയതോടെയാണ് കെ. സുധാകരനുമായി അകന്നത്.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.