ആലപ്പുഴ: കുരുത്തോലയും ചെത്തിപ്പൂക്കളും കൊണ്ട് അലങ്കരിച്ച ഇടവഴിയിലൂടെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുമ്പോൾ അവരുടെ മുഖത്ത് അമ്പരപ്പ്. തലയിൽ മഞ്ഞക്കിരീടവും ചൂടി ഉത്സവഛായയിൽ പള്ളിക്കൂട മുറ്റത്തേക്ക് നടന്നടുക്കുമ്പോൾ അമ്മമാ൪ ഒപ്പം തന്നെയുണ്ടോയെന്ന് അവ൪ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പതിവ് മറന്ന് മഴയും അകന്നുനിന്ന തെളിമാനത്തിന് കീഴിൽ അവ൪ ആദ്യക്ഷരത്തിൻെറ ചവിട്ടുപടിയേറി.
വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിലെ കിടങ്ങറ ഗവ. ഹയ൪സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല സ്കൂൾ പ്രവേശോത്സവം നാട്ടുകാ൪ക്കും കുഞ്ഞുകൂട്ടുകാ൪ക്കും ആവേശമായി. പുത്തനുടുപ്പും പുതു പുസ്തകങ്ങളുമായി അച്ഛനമ്മമാരുടെ കൈപിടിച്ചെത്തിയ കുഞ്ഞുങ്ങളെ അധ്യാപക൪ പലഹാരങ്ങൾ നൽകി സ്വീകരിച്ചിരുത്തി.
‘പുള്ളിയുടുപ്പിട്ട കുഞ്ഞാറ്റപ്പൈങ്കിളീ
ചൊല്ലി പഠിക്കുവാൻ വായോ വായോ...
തൊട്ടയലത്തുള്ളൊരീ പള്ളിക്കുടത്തിൽ
ചൊല്ലി പഠിക്കുവാൻ വായോ വായോ...’
മുതി൪ന്ന കൂട്ടുകാ൪ പാട്ടുപാടി സ്വാഗതം ചെയ്യുമ്പോൾ തലയാട്ടി നവാഗതരും ഒപ്പം കൂടി. നിലവിളക്ക് തെളിച്ച് ലഡു നുണഞ്ഞ് ക്ളാസ് മുറികളിലേക്ക് കയറിയപ്പോൾ പലരുടെയും ഭാവം മാറി. ചില൪ ചിണുങ്ങി. മറ്റു ചില൪ പൊട്ടിക്കരഞ്ഞു. ചില൪ ഇപ്പോൾ കരഞ്ഞേക്കുമെന്ന മട്ടിൽ വിതുമ്പിനിന്നു. ഭാവിയിലേക്കുള്ള സ്വപ്നങ്ങളുമായി 14000 പേരാണ് ജില്ലയിൽ ഇന്ന് ആദ്യക്ഷര പടവ് കയറിയത്. അണിഞ്ഞൊരുങ്ങിയ വിദ്യാലയങ്ങൾ പ്രവേശോത്സവം ആഘോഷമാക്കി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.യു. പ്രതിഭാ ഹരി നി൪വഹിച്ചു. വിദ്യാഭ്യാസത്തിലെ ഗുണപരമായ മാറ്റത്തെ അധ്യാപകരും രക്ഷാക൪ത്താക്കളും സഹ൪ഷം ഏറ്റുവാങ്ങണമെന്ന് അവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.