ചെന്നൈ: ഐ.ടി എന്‍ജിനീയര്‍ എസ്. സ്വാതിയെ വധിച്ച കേസില്‍ അറസ്റ്റിലായ രാംകുമാറിനെ ചൊവ്വാഴ്ച രാവിലെ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ കൊലപാതകത്തിന് ദൃക്സാക്ഷികളായവരാണ് പ്രതിയെ തിരിച്ചറിയേണ്ടത്. നിഷ്ഠുര കൊലപാതകത്തിന് സാക്ഷികളായവര്‍ സ്വയം തയാറായി സാക്ഷികളാവാന്‍ രംഗത്തുണ്ട്. പ്രതിയെ പിടികൂടാന്‍ പിന്നാലെ ഓടിയ മൂന്നു പേരാണ് പ്രധാന സാക്ഷികള്‍.
നടപടിക്രമങ്ങള്‍ക്കായി ചെന്നൈ മെട്രോപൊളിറ്റന്‍ മജിസട്രേറ്റ് എഗ്മോര്‍ മജിസ്ട്രേറ്റ് ശങ്കറിനെ ചുമതലപ്പെടുത്തി. രാംകുമാറിനെതിരെതെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൊടുവാളില്‍നിന്നും പ്രതി ധരിച്ചിരുന്ന ഉടുപ്പില്‍നിന്നും ശേഖരിച്ച രക്തക്കറകള്‍ ശാസ്ത്രീയ പരിശോധനക്കായി ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇന്നലെ നടക്കേണ്ട തിരിച്ചറിയല്‍ പരേഡാണ് ഇന്നത്തേക്ക് മാറ്റിയത്.
തെളിവായി ലബോറട്ടറിയില്‍നിന്ന് ലഭിക്കേണ്ട ഡി.എന്‍.എ പരിശോധനാ ഫലങ്ങള്‍ ശേഖരിക്കുന്നതിനുമുമ്പ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനെ പ്രതിഭാഗം അഭിഭാഷകന്‍ എസ്.പി രാംരാജ് ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.