രാജ്യദ്രോഹക്കുറ്റം: ദുരുപയോഗത്തിനെതിരെ സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും സാമൂഹികപ്രവര്‍ത്തകരും പതിവായി ദേശദ്രോഹക്കേസുകളില്‍ ഇരകളാകുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന ‘കോമണ്‍ കോസ്’ എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

ഭയം കുത്തിവെക്കാനും വിയോജിപ്പുകളെ അടിച്ചമര്‍ത്താനുമാണ് രാജ്യദ്രോഹക്കുറ്റത്തിനുള്ള  ഇന്ത്യന്‍ ശിക്ഷാനിയമം 124 എ ദുരുപയോഗം ചെയ്യുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.  കശ്മീരിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച ആംനസ്റ്റി ഇന്‍റര്‍നാഷനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണ്. ഹരജി അടുത്തയാഴ്ച പരിഗണിച്ചേക്കും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2014ല്‍ മാത്രം 47 രാജ്യദ്രോഹക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 58 പേര്‍ അറസ്റ്റിലായി. എന്നാല്‍, ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.