നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സുപ്രീംകോടതി ഇടപെട്ടില്ല

ന്യൂഡല്‍ഹി: മെഡിക്കല്‍,  ഡെന്‍റല്‍ ബിരുദ കോഴ്സുകളിലെ പ്രവേശത്തിന് കഴിഞ്ഞ മാസം 24ന് നടന്ന രണ്ടാം ഘട്ട നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇടപെടാന്‍ ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിസമ്മതിച്ചു.ഉത്തരാഖണ്ഡ് ഹൈകോടതിയെ സമീപിക്കാന്‍ അനുവാദമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഹരജിക്കാരന്‍ ഹരജി പിന്‍വലിച്ചു. അതേക്കുറിച്ച് ഒരു അന്വേഷണമുണ്ടെന്നും അതിലിടപെടാന്‍ ഉദ്ദേശിക്കുന്നില്ളെന്നും ബെഞ്ച് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം അന്വേഷിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്ന്  ഹരജിക്കാരനായ പരീക്ഷാര്‍ഥി അന്‍ഷുല്‍ ശര്‍മ ബോധിപ്പിച്ചിരുന്നു.

സി.ബി.എസ്.ഇയിലെ ഉന്നത ഉദ്യോഗസ്ഥരും ചില മാഫിയകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 23ന് പരീക്ഷയുടെ തലേന്നാള്‍ നീറ്റ് ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതിനിടെ രാംനഗര്‍, ഹല്‍ദ്വാനി എന്നിവിടങ്ങളില്‍ രണ്ടു സംഘങ്ങളിലായി അഞ്ചു പേരെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ്  ചെയ്തിരുന്നു.

ചോദ്യപേപ്പറിനായി 40 ലക്ഷം രൂപ വരെ നല്‍കിയതായി വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി.  ഉടനെ കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും മറ്റൊരു സെറ്റ് ചോദ്യം ഉപയോഗിച്ച് പരീക്ഷ നടത്തിയെന്നുമാണ് അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍, പിടിച്ചെടുത്ത ചോദ്യപേപ്പര്‍ ഒത്തുനോക്കിയപ്പോള്‍ ചോര്‍ച്ച നടന്നിട്ടില്ളെന്നാണ് വ്യക്തമായതെന്ന് പരീക്ഷ നടത്തിയ സി.ബി.എസ്.ഇ വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച നിഷേധിച്ച സി.ബി.എസ്.ഇ ചോര്‍ന്നുവെന്ന് പറയുന്നത് യഥാര്‍ഥ ചോദ്യപേപ്പറുമായി ബന്ധമില്ലാത്തതാണെന്നും അവകാശപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.