ഗുഡ്ഗാവിലെ ചൊവ്വാഴ്ചകള്‍ ഇനിമുതല്‍ 'കാര്‍രഹിതം'

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ നിരത്തുകളില്‍ ഇനിമുതല്‍ ചൊവ്വാഴ്ചകളില്‍ കാറുകളുണ്ടാകില്ല. നഗരത്തിലെ റോഡുകളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ഗുഡ്ഗാവ് ട്രാഫിക് പൊലിസ് ആണ് കാര്‍രഹിത ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലോകത്താകമാനം കാര്‍രഹിതദിനമായി ആചരിക്കുന്ന സെപ്തംബര്‍ 22 മുതല്‍ തീരുമാനം നടപ്പാക്കും. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ട്രാഫിക് പൊലീസും ചേര്‍ന്ന് നടത്തുന്ന സംരംഭത്തിന് പിന്തുണയുമായി റാപ്പിഡ് മെട്രോ, എംബാര്‍ക്ക് ഇന്ത്യ, നാസ്കോം തുടങ്ങിയ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.

കാര്‍രഹിതദിനത്തില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് നിരത്തില്‍ വാഹനങ്ങള്‍ ഇറക്കാതിരിക്കേണ്ടത്. ഡി.എല്‍.എഫ് സൈബര്‍ സിറ്റി, സൈബര്‍ പാര്‍ക്ക് ഏരിയ, ഗോള്‍ഫ് കോഴ്സ് റോഡ്, ഇലക്ട്രോണിക് സിറ്റി എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഈ നാല് പ്രമുഖ ഐ.ടി കോറിഡോറുകളിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്നത്.
ഈ ദിനങ്ങളില്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാനായി 20 ¥്രകയിനുകളാണ് ഗുഡ്ഗാവ് പൊലീസ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.

മൂന്ന് മുതല്‍ മൂന്നര വരെ മിനിറ്റുകള്‍ക്കുള്ളില്‍ ഓരോ ട്രെയിന്‍ വീതം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കാനാണ് റാപ്പിഡ് മെട്രോയുടെ തീരുമാനം. യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്.

വര്‍ഷം തോറും ഏകദേശം ഒരുലക്ഷം പുതിയ കാറുകള്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.