ലഷ്കര്‍ ഭീകരന്‍ അബു ഖാസിം കൊല്ലപ്പെട്ടു

ശ്രീനഗര്‍: ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. ഉധംപൂര്‍ ആക്രമണത്തിന്‍െറ മുഖ്യസൂത്രധാരനായ അബു ഖാസിം കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സൈന്യവുമായുള്ള എറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയില്‍ ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് അബു ഖാസിമിനെ വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും സംയുക്തമായാണ് അബു കാസിമിനായി തെരച്ചില്‍ നടത്തിയിരുന്നത്. ഇയാളുടെ തലക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

ആഗസ്റ്റ് 5ന് ഉധംപൂരില്‍ ലഷ്കര്‍ ഇ തൊയ്ബ നടത്തിയ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും നവീദ് എന്ന പാക് ഭീകരനെ പിടികൂടുകയും ചെയ്തിരുന്നു.

ഇന്ത്യക്കെതിരായ നിരവധി ആക്രമണങ്ങളില്‍ അബു ഖാസിം പങ്കാളിയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പോരയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ജമ്മു കശ്മീര്‍ പൊലീസിലെ മികച്ച തീവ്രവാദ പ്രതിരോധ പൊലീസ് ഓഫീസര്‍ അല്‍താഫ് അഹ്മദിനെ വധിച്ചതിനു പിന്നിലും ഖാസിം പ്രവര്‍ത്തിച്ചിരുന്നു. അബു ഖാസിമിനെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ബന്ദിപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അല്‍താഫിനെ കൂടാതെ രണ്ട് സഹപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടമായിരുന്നു.









 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.