ബിഹാറില്‍ മോദി വിയര്‍ക്കുന്നു; നിതീഷ് ചിരിക്കുന്നു

ന്യൂഡല്‍ഹി: തന്ത്രങ്ങള്‍ പാതിവഴിക്ക് പാളിപ്പോയ ബി.ജെ.പി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിയര്‍ക്കുന്നു. മൂന്നാംഘട്ട വോട്ടെടുപ്പ് ഈ മാസം 28ന് നടക്കാനിരിക്കെ, മിക്ക തെരഞ്ഞെടുപ്പു സര്‍വേകളും പ്രവചിച്ചതില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന് പോര്‍ക്കളത്തില്‍ മുന്നേറ്റം.

ആകെ അഞ്ചു ഘട്ടമുള്ളതില്‍ രണ്ടു ഘട്ടം വോട്ടെടുപ്പു കഴിഞ്ഞതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച പ്രചാരണ രംഗത്ത് ബി.ജെ.പിക്ക് മോഹഭംഗം. ഇനി നടക്കാനുള്ള മൂന്നു ഘട്ടങ്ങളില്‍ അവസാനത്തേത് ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മേഖലകളല്ല. കഴിഞ്ഞ രണ്ടു ഘട്ടങ്ങളും പ്രതീക്ഷ തെറ്റിച്ചു. വിശാലസഖ്യത്തിന് തീര്‍ത്തും അനുകൂലമെന്നു പറയാവുന്ന മേഖലകളല്ല ഇനിയുള്ള രണ്ടു ഘട്ടത്തിലെങ്കിലും, ബി.ജെ.പി പ്രതീക്ഷിച്ച അനുകൂല തരംഗം ഉണ്ടാവുന്നില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ 31 സീറ്റും പിടിച്ച് കരുത്തരായ ആര്‍.ജെ.ഡിയെയും ജനതാദള്‍-യുവിനെയും മൂലക്കിരുത്തിയ ചിത്രമല്ല ബിഹാര്‍ ഇപ്പോള്‍ നല്‍കുന്നത്. മോദിക്കമ്പം മാറി. പോരാട്ടം ‘ബിഹാറി’യും ‘ബാഹറി’യും (പുറത്തുനിന്ന് എത്തിയവര്‍) തമ്മിലുള്ളതാക്കി മാറ്റുന്നതില്‍ നിതീഷ്-ലാലുമാര്‍ വിജയിച്ചിട്ടുണ്ട്. ബിഹാറിന്‍െറ കുത്തക എതിരാളികള്‍ക്ക് അവകാശപ്പെട്ടതല്ളെന്ന ബി.ജെ.പിയുടെ വിശദീകരണം ക്ളച്ചു പിടിക്കുന്നില്ല. മോദിയുടെ ഏതാനും റാലികള്‍ റദ്ദാക്കിയതാകട്ടെ, ബി.ജെ.പി തോല്‍വി മണക്കുന്നതുകൊണ്ടാണെന്ന പ്രതീതി നിലനില്‍ക്കുന്നു.

ബി.ജെ.പിക്ക് തന്ത്രങ്ങള്‍ പിഴച്ചതാണ് ആദ്യത്തെ അന്തരീക്ഷത്തില്‍നിന്ന് സ്ഥിതി മാറിമറിഞ്ഞതിന് പ്രധാന കാരണം. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്‍െറ സംവരണ വിരുദ്ധ നിലപാട് പിന്നാക്ക-ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള സംസ്ഥാനത്ത് സൃഷ്ടിച്ച പരിക്ക് മാറ്റിയെടുക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. വികസനമെന്ന അജണ്ടയില്‍ കേന്ദ്രീകരിച്ച് മോദി മുന്നില്‍നിന്ന് പടനയിച്ചെങ്കിലും, 10 വര്‍ഷമായി നിതീഷ്കുമാര്‍ കാണിച്ച ഭരണമികവിനാണ് മാര്‍ക്ക്.

സ്വന്തമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. ബിഹാര്‍ ഭരിക്കേണ്ടത് മോദിയോ നിതീഷോ എന്ന ചോദ്യമാണ് ബിഹാറികളെ തുടക്കം മുതലേ കുഴച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബി.ജെ.പിക്കും വോട്ടുചെയ്തവര്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പിന്തുണക്കാന്‍ പോവുന്നത് നിതീഷ്കുമാറിനെയും വിശാല സഖ്യത്തെയുമാണെന്ന് ഇന്ന് മറയില്ലാതെ പ്രഖ്യാപിക്കുന്നുണ്ട്.

 ലാലുവിനെ കടന്നാക്രമിച്ചത് ബി.ജെ.പിയെ തിരിച്ചടിച്ചു. യാദവര്‍ കൂട്ടത്തോടെ ലാലുവിന് പിന്നില്‍ അണിനിരന്നു. ഗോമാംസം യാദവര്‍ ഭക്ഷിക്കുമോ എന്ന ചോദ്യം മോദി തന്നെ ഉയര്‍ത്തിയത് സമര്‍ഥമായ വാക്ചാതുരികൊണ്ട് ലാലു മറികടന്നു. അഖിലേന്ത്യാ തലത്തില്‍ അസ്വസ്ഥത വിതച്ച ദാദ്രിയിലെ ഗോമാംസക്കൊലയോടെ, ആര്‍ക്ക് വോട്ടുചെയ്യണമെന്ന അര്‍ഥശങ്കയില്ലാതെ മുസ്ലിംകള്‍ വിശാലസഖ്യത്തെ പിന്തുണക്കുന്നു.
അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ എ.ഐ.എം.ഐ.എം കളത്തിലിറങ്ങിയത് മുസ്ലിം വോട്ടുകള്‍ കുറെ മണ്ഡലങ്ങളില്‍ ഭിന്നിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍, മത്സരം ആറിടത്തു മാത്രമായി ഉവൈസി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശാല സഖ്യത്തെ ഭീഷണിപ്പെടുത്തിയ മുലായംസിങ്, ശരദ്പവാര്‍ എന്നിവരുടെ മൂന്നാം ചേരിയാകട്ടെ, പ്രധാന പോരാളികള്‍ക്കു മുന്നില്‍ സാന്നിധ്യംപോലും അറിയിക്കാന്‍ കഴിയാതെ നിഷ്പ്രഭമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.