ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിവസമായി ആചരിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിവസമായി
അചരിക്കാന്‍ ഹിന്ദു മഹാസഭ പദ്ധതിയിടുന്നു. നവംബര്‍ 15 ആണ് ഗോഡ്സെയെ തൂക്കിക്കൊന്ന ദിവസം. രാജ്യമൊട്ടുക്കുമുള്ള 120 കേന്ദ്രങ്ങളില്‍ ബലിദാന്‍ ദിവസായി ആചരിക്കാന്‍ അഖില ഭാരത് ഹിന്ദു മഹാസഭ പ്രസിഡന്‍റ് ചന്ദ്രപ്രകാശ് കൗശിക്കാണ് നിര്‍ദേശം നല്‍കിയത്.

ഗാന്ധിജിയേക്കാള്‍ വലിയ രാജ്യസ്നേഹിയായിരുന്നു ഗോഡ്സെയെന്ന് കൗശിക് പറഞ്ഞു. രാജ്യത്തെ ഒരുപാട് പേര്‍ ഇങ്ങനെ ചിന്തിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഗോഡ്സെ ഗാന്ധിയെ കൊന്നത് എന്തിനാണെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ബലിദാന്‍ ദിവസ്. ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ എഴുതിയ 'ഗാന്ധിവധം എന്തുകൊണ്ട്' എന്ന പുസ്തകം ഈ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുമെന്ന് കൗശിക് എകണോമിക് ടൈംസിനോട് പറഞ്ഞു. പരിപാടിയോട് രാജസ്ഥാനും മഹാരാഷ്ട്രയും കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. ബിര്‍ല മന്ദിറിന് അടുത്തുള്ള ഹിന്ദു മഹാസഭ ഓഫീസിലാണ് ഡല്‍ഹിയിലെ ചടങ്ങെന്നും കൗശിക് വ്യക്തമാക്കി.

ഈ ദിവസം ഭഗത് സിങ്, വി.ഡി സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ സഹിതമുള്ള ഒരു വലിയ ഗോഡ്സെ രഥം ഉണ്ടാക്കാന്‍ മഹാസഭ ആലോചിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് പുറപ്പെടുന്ന ഈ രഥം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാണ് പദ്ധതിയെന്നും കൗശിക് പറഞ്ഞു. ഗോഡ്സെക്ക് ക്ഷേത്രം പണിയുമെന്ന് കഴിഞ്ഞ വര്‍ഷം ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോഡ്സെയെ മഹത്വവത്കരിച്ചുകൊണ്ട് തീവ്രഹിന്ദു സംഘടന വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.