തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടു പോകാനാവില്ലെന്ന്‌ ഇന്ത്യ

ന്യൂഡല്‍ഹി: തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ളെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ ചര്‍ച്ചകള്‍ പതിവായി വഴിതെറ്റിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചക്ക് ഇന്ത്യ തയാറാണ്. എന്നാല്‍, മൂന്നാം കക്ഷിയുടെ മധ്യസ്ഥം ഇന്ത്യ അനുവദിക്കില്ളെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

കശ്മീര്‍ മാത്രമാണ് പാകിസ്താന്‍െറ വിഷയം എന്നാല്‍, ഇതുമാത്രമല്ല ഇന്ത്യയുടെ വിഷയം. തീവ്രവാദം അവസാനിപ്പിക്കാതെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല.

ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കണമെന്ന് ആഗ്രഹം ഇന്ത്യക്കില്ല. എന്നാല്‍, ചര്‍ച്ചക്ക് മുന്നോടിയായി കശ്മീര്‍ വിഘടനവാദികളുമായുള്ള കൂടിക്കാഴ്ച അനുവദിക്കാനാവില്ളെന്നാണ് ഇന്ത്യയുടെ നിലപാട്. അവരുമായിട്ടുള്ള വിഷയം ഇന്ത്യയുടെ പ്രശ്നമാണെന്നും സുഷമ വ്യക്തമാക്കി.

ക്രിയാത്മക ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ തീവ്രവാദ രഹിതമായ അന്തരീക്ഷം ഉരുതിരിയേണ്ടതുണ്ട്. ചര്‍ച്ച വേണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു. ചര്‍ച്ചക്കുള്ള അന്തരീക്ഷം ഒരുക്കാന്‍ ഇന്ത്യ ശ്രമിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. സേനാ തലത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് പാകിസ്താന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 91 തവണ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഉഫ ധാരണപ്രകാരം മുഖ്യവിഷയം തീവ്രവാദമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നതെല്ലാം ഉഭയകക്ഷി ചര്‍ച്ചയല്ല. ഒരു മാസം മുമ്പ് ഇന്ത്യയുടെ അജണ്ട അറിയിച്ചിരുന്നു. 22 ദിവസം തീരുമാനമെടുക്കാതെ വൈകിപ്പിച്ച പാകിസ്താന്‍ യഥാര്‍ഥത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ല. 1999ല്‍ വാജ്പേയി ലാഹോറില്‍ പോയി എന്നാല്‍, തിരിച്ചു കിട്ടിയത് കാര്‍ഗില്‍ ആയിരുന്നുവെന്നും സുഷമ ചൂണ്ടിക്കാട്ടി.  

പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന്‍െറ പ്രസ്താവനക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രധാന പ്രശ്നം കശ്മീരാണെന്നും എന്നാല്‍, കശ്മീര്‍ മുഖ്യ പ്രശ്നമായി അംഗീകരിക്കാന്‍ ഇന്ത്യ തയാറല്ളെന്നും സര്‍താജ് അസീസ് വ്യക്തമാക്കിയിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.