വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും തമ്മിലുള്ള ഹോട്ട്ലൈന്‍ ബന്ധം പ്രവര്‍ത്തനസജ്ജമായി. രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം ഇരു രാജ്യങ്ങളിലേയും സുരക്ഷാ ഉപദേഷ്ടാക്കളുടെയും ഹോട്ട്ലൈന്‍ കണക്ഷനുകള്‍ സജ്ജമായിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഇത് ഉപയോഗിച്ചിട്ടില്ല. ഒബാമയുടെ സ്പെഷല്‍ അസിസ്റ്റന്‍റ് പീറ്റര്‍ ലവോയ് ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തരാവശ്യങ്ങളില്‍ ഉപയോഗിക്കാവുന്ന ടെലിഫോണ്‍ സംവിധാനമാണ് ഹോട്ട്ലൈന്‍.
കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥിയായി ഒബാമ എത്തിയപ്പോഴാണ് ഹോട്ട്ലൈന്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനമായത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഇത് പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കത്തക്ക അടിയന്തര സാഹചര്യം ഉണ്ടായിട്ടില്ളെന്ന് ലവോയ് വ്യക്തമാക്കി.
അമേരിക്ക ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, ചൈന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായാണ് ഇതിനു മുമ്പ് യു.എസ് ഹോട്ട്ലൈന്‍ സ്ഥാപിച്ചത്. മറ്റൊരു രാഷ്ട്രത്തലവനുമായുള്ള ഇന്ത്യയുടെ ആദ്യ ഹോട്ട്ലൈനാണിത്. 2004ല്‍ ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.