രാധെ മാ വഞ്ചിച്ച കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് പരാതി

മുംബൈ: സ്ത്രീധന പീഡന കേസില്‍ കുടുങ്ങിയ മുംബൈയിലെ ആള്‍ ദൈവം ‘രാധാ മാ’ എന്ന സുഖ്വീന്ദര്‍ കൗറിന് എതിരെ കര്‍ഷകരെ വഞ്ചിച്ചതായും പരാതി.  അഭിവൃദ്ധി വാഗ്ദാനം ചെയ്ത് ഗുജറാത്തിലെ കച്ച് സ്വദേശികളായ ഏഴ് കര്‍ഷകരില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചിക്കപ്പെട്ടവരില്‍ നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും രാധാമാക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെന്നു. ധര്‍മ രക്ഷക് മഹാമഞ്ച് എന്ന സംഘടനയുടെ പ്രസിഡണ്ട് രമേഷ് ജോഷിയാണ് കാന്തിവലി പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീധന പീഡന കേസില്‍ ബോരിവലി പൊലീസ് സമന്‍സ് അയച്ചതിനു പിന്നാലെയാണ് പുതിയ പരാതി. സ്ത്രീധന പീഡന കേസില്‍ വെള്ളിയാഴ്ച പൊലീസിനു മുമ്പാകെ രാധെ മാ ഹാജരാകണം. ഇതിനു പുറമെ ആരാധനയുടെ പേരില്‍ അശ്ളീല നൃത്തം ചെയ്തതിന് എതിരെ അഭിഭാഷക ഫല്‍ഗുണി ഭ്രംഭട്ടും രാധാ മാക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിശ്വാസത്തിന്‍െറ മറവില്‍ നിഷ്കളങ്കരെ ഇവര്‍ ചൂഷണം ചെയ്യുകയാണെന്നും ഫല്‍ഗുണി ആരോപിക്കുന്നു.

32 കാരിയായ നിക്കി ഗുപ്തയാണ് രാധാ മാക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്‍കിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും രാധാ മാ നിര്‍ബന്ധിച്ചതായാണ് നിക്കി ഗുപ്തയുടെ പരാതി. 102 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയായിരുന്നു നിക്കിയുടെ വിവാഹം. എന്നാല്‍, അത് പോരെന്നും കൂടുതല്‍ വാങ്ങണമെന്നും തന്‍െറ ഭക്തരായ ഗുപ്താ കുടുംബത്തെ രാധെ മാ പ്രേരിപ്പിക്കുകയായിരുന്നുവത്രെ. ഗുപ്താ കുടുംബത്തില്‍ പ്രാര്‍ഥന നടത്താന്‍ താന്‍ വരുന്നതിനുള്ള ചിലവ് നിക്കിയുടെ കുടുംബത്തെകൊണ്ട് വഹിപ്പിക്കാനും രാധെമാ ആവശ്യപ്പെട്ടെന്ന് പറയുന്നു. ആശ്രമത്തില്‍ പാര്‍പ്പിച്ച് ശാരീരികമായി പീഢിപ്പിച്ചതായും നിക്കി പരാതിപ്പെട്ടു. എല്ലാം ദൈവത്തിന്‍െറ കളികളാണെന്നാണ് വിവാദമായതോടെ രാധെ മാ പ്രതികരിച്ചത്. ആ ദൈവം തന്നെ തനിക്ക് നീതി തരുമെന്നും അവര്‍ പറയുന്നു. രാധെ മാ ആരാധനാ കര്‍മത്തിന്‍െറ പേരില്‍ സിനിമാ പാട്ടിട്ട് നൃത്തം ചെയ്യുന്നതും ഭക്തരെക്കൊണ്ട് എടുത്തുയര്‍ത്തിക്കുന്നതുമായ വിഡിയൊയും അല്‍പ വസ്മ്രണിഞ്ഞ് മോഡലിനെ പോലെ പോസ്ചെയ്യുന്ന ഫോട്ടോകളും പുറത്തായതോടെയാണ് രാധെമാ വിവാദത്തിലായത്. ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ എന്ന ചോദ്യവുമായി പ്രമോദ് മഹാജന്‍െറ മകന്‍ രാഹുല്‍ മഹാജനാണ് രാധെമായുടെ ഫോട്ടോ ആദ്യം പുറത്തുവിട്ടത്. പഞ്ചാബിലെ ഗുരുദാസ് പൂര്‍ ജില്ലയിലയുള്ള ദൊറങ്കലാ സ്വദേശിയാണ് 50 കാരിയായ രാധെ മാ. വിവാഹതിയും അമ്മയുമായ ഇവര്‍ 23 ാം വയസ്സില്‍ തന്നില്‍ ദൈവികത്വം ഉള്ളതായി അവകാശപ്പെടുകയായിരുന്നു. സ്വയം ദൈവമായി അവകാശപ്പെട്ട ഇവരെ പ്രദേശത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ക്കുകയാണ് ചെയ്തത്. അതോടെ, ഡല്‍ഹിയില്‍ ചേക്കേറിയ ഇവര്‍ 12 വര്‍ഷം മുമ്പാണ് മുംബൈയില്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.