പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; ഒത്തുതീര്‍പ്പ് ചര്‍ച്ചയില്ലെന്ന്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എം.പിമാരെ ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.
സഭാ ബഹിഷ്കരണം തുടരുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി  മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്‍റിന് മുന്നില്‍  ധര്‍ണ നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍െറ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ബലപ്രയോഗവുമുണ്ടായി.  

ആദ്യദിനം കോണ്‍ഗ്രസ്, എന്‍.സി.പി അംഗങ്ങള്‍ മാത്രം പങ്കെടുത്ത ധര്‍ണക്ക് ബുധനാഴ്ച കൂടുതല്‍ പാര്‍ട്ടി നേതാക്കളത്തെി. ജെ.ഡി.യു നേതാക്കളായ ശരദ്യാദവ്, കെ.സി. ത്യാഗി, സമാജ്വാദി പാര്‍ട്ടി നേതാവ് ധര്‍മേന്ദ്ര യാദവ്,  ആര്‍.ജെ.ഡിയുടെ പ്രകാശ് നാരായണ്‍ യാദവ് എന്നിവര്‍ക്കൊപ്പം മുസ്ലിം ലീഗിലെ ഇ. അഹ്മ്മദും ധര്‍ണയില്‍ പങ്കെടുത്തു.  സി.പി.എം, സി.പി.ഐ എം.പിമാര്‍ അഭിവാദ്യം അര്‍പ്പിച്ചു. പ്രതിപക്ഷത്തിന്‍െറ അഭാവത്തില്‍ ലോക്സഭ പ്രവര്‍ത്തിച്ചുവെങ്കിലും രാജ്യസഭ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തില്‍ മുങ്ങി. മൂന്നു തവണ നിര്‍ത്തിവെച്ച സഭ ഉച്ചക്ക് രണ്ടോടെ പിരിഞ്ഞു.  

അതിനിടെ, സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഒത്തുതീര്‍പ്പിന് ചര്‍ച്ച നടക്കുന്നതായ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു.  സര്‍ക്കാറില്‍നിന്ന് ആരും തങ്ങളെ സമീപിച്ചിട്ടില്ളെന്ന് സോണിയ ഗാന്ധി പറഞ്ഞു. പാര്‍ലമെന്‍റിന് പുറത്ത് സമരം ശക്തമാക്കുമെന്നും സോണിയ വ്യക്തമാക്കി.  സ്പീക്കറുടെ പദവി മാനിക്കുന്നുവെന്നും എന്നാല്‍, കൂട്ട സസ്പെന്‍ഷന്‍ അംഗീകരിക്കില്ളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സഭാനടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തിയതിന് 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ചു ദിവസത്തേക്കാണ് ലോക്സഭാ സ്പീക്കര്‍ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.  

ലളിത് മോദി വിവാദത്തില്‍ പ്രതിക്കൂട്ടിലായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, വ്യാപം ക്രമക്കേടിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ എന്നിവരുടെ രാജിയാണ് പ്രതിപക്ഷ ആവശ്യം. രാജിയില്ളെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു, പ്രതിപക്ഷത്തിന്‍െറ ബാലിശമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ളെന്ന് പറഞ്ഞു.   

അതിനിടെ, സസ്പെന്‍ഷന്‍ പ്രഖ്യാപിച്ച സമയത്ത് സഭയില്‍ ഇല്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍ എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സ്പീക്കര്‍ക്ക് കത്തുനല്‍കി. മൂവരും കേന്ദ്രം വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ സഭക്ക് പുറത്തുപോയ സമയത്താണ് സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചതെന്നും അതില്‍ തീരുമാനം പുന$പരിശോധിക്കണമെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.