ജമ്മുവില്‍ വീണ്ടും പാക് ഷെല്ലാക്രമണം; യുവാവ് കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുവിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ യുവാവ് മരിച്ചു. ബി.എസ്.എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ ഹമിര്‍പുര്‍ കോന സ്വദേശി സഞ്ജയ് (22) ആണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

പര്‍ഗ്വാള്‍, ആര്‍.എസ് പുര ബെല്‍റ്റിലെ ബി.എസ്.എഫ് ജവാന്‍ കെ. അര്‍ജുനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മുവിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക ഒൗട്ട്പോസ്റ്റിനെയും സമീപത്തെ ചെറുഗ്രാമങ്ങളെയും ലക്ഷ്യംവെച്ചാണ് പാക് സേന ചൊവ്വാഴ്ച പുലര്‍ച്ചെ 5.40ഓടെ ശക്തമായ ഷെല്ലാക്രമണം നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടി തുടങ്ങി.

ജമ്മുവിലെ കനച്ചക്, പര്‍ഗ്വാള്‍ മേഖലയിലെ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതെന്ന് സൈന്യം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ ലംഘിച്ച് തുടര്‍ച്ചയായി പാക് സേന നടത്തുന്ന ആക്രമണത്തില്‍ ഗ്രാമവാസികള്‍ പരിഭ്രാന്തരാണ്. ഈ മാസം എട്ടു തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ആഗസ്റ്റ് രണ്ടിനും മൂന്നിനും ജമ്മുവിലും പൂഞ്ച് മേഖലയിലും പാക് സേന ചെറു ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ജൂലൈയില്‍ 18 തവണയാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. ഇതില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.