കാസര്‍കോട്: കോളിയടുക്കത്തെ ജൂട്ടും സംഘവും ചേര്‍ന്ന് നിര്‍മിച്ച ‘എന്താക്കാനാ ഇത് ഹലാക്കിന്‍െറ മുസീബത്ത്’ എന്ന മ്യൂസിക് ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജില്ലയുടെ വികസനമില്ലായ്മയും ലഹരിയുമാണ് ആല്‍ബത്തിന്‍െറ പ്രമേയം. കാസര്‍കോട് ജില്ലയിലെ ‘ഹലാക്കിന്‍െറ മൂസീബത്തുകള്‍’ എന്ന ഈ തലക്കെട്ടാണ് ആല്‍ബത്തിലെ ശ്രദ്ധേയമായ വാചകം.
രണ്ടു മിനിറ്റും അമ്പത് സെക്കന്‍ഡുമാണ് ദൈര്‍ഘ്യം. ജില്ലയിലെ ഭാഷാ വികാസത്തെക്കുറിച്ചാണ് ആല്‍ബം ആദ്യം പ്രതിപാദിക്കുന്നത്. ഭാഷ എത്ര വികസിച്ചിട്ടും ജില്ല സംസ്കാരികമായി വളര്‍ന്നിട്ടില്ളെന്ന് ആല്‍ബം തുറന്നുപറയുന്നു. കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നവരാണ് ‘കാസ്രോട്ടാറെ’ന്നും വേനല്‍ക്കാലത്ത് ഉപ്പിന്‍െറ വെള്ളമല്ലാതെ കുടിക്കാന്‍ വേറെ നല്ളൊരു കുടിവെള്ളമെന്ന സ്വപ്നം കിട്ടാക്കനിയാണെന്നും ആല്‍ബം പരിഹസിക്കുന്നു.
മള്‍ട്ടിപ്ളക്സുകളില്‍ സിനിമ കാണാമെന്ന കാസ്രോട്ടാരുടെ സ്വപ്നം അതിവിദൂരമാണെന്ന സങ്കടം ആല്‍ബം പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കുവെക്കുന്നു. മഴക്കാലമായാല്‍ റോഡ് ഏതാണെന്നോ കുളമേതാണെന്നോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. റോള്‍സ്റോയ്സും ബെന്‍സും വാങ്ങിച്ചാല്‍ അതിന് കാസര്‍കോട്ട് വാര്‍ത്താ പ്രാധാന്യമുണ്ട്.
എന്നാല്‍ ഡോക്ടര്‍മാരില്ലാത്ത, മികച്ച സൗകര്യങ്ങളില്ലാത്ത ജനറല്‍ ആശുപത്രികളാണ് കാസര്‍കോട്ടുള്ളതെന്നും ദീനം പിടിപെട്ടാല്‍ മംഗളൂരുവിലേക്ക് പോകേണ്ട അവസ്ഥയാണ് കാസ്രോട്ടാര്‍ക്കുള്ളതെന്നും ഇതിന് ഒരു വാര്‍ത്താ പ്രാധാന്യവുമില്ളെന്നും പ്രശ്നപരിഹാരത്തിനായി എത്ര കാലം വരെ കാത്തുനില്‍ക്കണമെന്ന ശക്തമായ ചോദ്യവും ആല്‍ബം ഉന്നയിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ വൈറലായ മ്യൂസിക് റാപ്പ് ഇപ്പോള്‍തന്നെ പതിനായിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.