റാപ്പർ ഫ്ലിപ്പറാച്ചി

റാപ്പർ 'ഫ്ലിപ്പറാച്ചി' ഇന്ത്യയിലേക്ക്! മാർച്ചിൽ രണ്ട് സംഗീത പരിപാടികൾ

മുംബൈ: ‘FA9LA’ എന്ന ഒറ്റ ഗാനത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ബഹ്‌റൈനി റാപ്പർ ഫ്ലിപ്പറാച്ചി (Flipperachi) തന്റെ കരിയറിലെ ആദ്യ മുംബൈ കൺസേർട്ടിന് ഒരുങ്ങുന്നു. 2026 മാർച്ച് 13ന് മുംബൈയിലെ പ്രശസ്തമായ ഫീനിക്സ് മാർക്കറ്റ് സിറ്റിയിലാണ് മെഗാ സംഗീത നിശ അരങ്ങേറുന്നത്.

ബോളിവുഡ് ചിത്രം 'ധുരന്ധറിലെ' (Dhurandhar) വൈറൽ ഗാനത്തിലൂടെ ഇന്ത്യൻ ആരാധകർക്ക് സുപരിചിതനായ താരം ആദ്യമായാണ് ഇന്ത്യയിലേക്ക് ലൈവ് പെർഫോമൻസിനെത്തുന്നത്. ആധുനിക റാപ്പ് സംഗീതവും ഗംഭീരമായ ദൃശ്യാവിഷ്കാരങ്ങളും കോർത്തിണക്കിയ മികച്ചൊരു അനുഭവമായിരിക്കും ഷോയെന്ന് സംഘാടകർ അറിയിച്ചു. 2026 മാർച്ച് 13ന് നടക്കുന്ന മുംബൈ സംഗീതനിശയുടെ ടിക്കറ്റുകൾ ഇവ ലൈവ് (Eva Live), സീ ലൈവ് (Zee Live) പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാകുമെന്ന് 'ദി ഇക്കണോമിക് ടൈംസ്' ഉദ്ധരിക്കുന്നു.. മാസ്റ്റർകാർഡിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

'ഇന്ത്യയിൽ നിന്ന് എനിക്ക് വലിയ സ്നേഹമാണ് ലഭിക്കുന്നത്. മുംബൈയിൽ ഒരിക്കലെങ്കിലും പെർഫോം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അവിടുത്തെ ഊർജ്ജവും സംസ്കാരവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുംബൈയിലെ ഷോ എല്ലാവർക്കും മറക്കാനാവാത്ത ഒന്നായിരിക്കും.' ഫ്ലിപ്പറാച്ചി പറഞ്ഞു.

അറബിക് ഹിപ്-ഹോപ്പ് രംഗത്ത് വർഷങ്ങളായി സജീവമായ ഫ്ലിപ്പറാച്ചി, 'FA9LA' എന്ന ഗാനത്തിന്റെ വൻ വിജയത്തോടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ സ്വന്തമാക്കിയ ഈ ട്രാക്ക്, 'ധുരന്ധർ' എന്ന സിനിമയിൽ അക്ഷയ് ഖന്നയുടെ ഇൻട്രൊഡക്ഷൻ സീനിൽ ഉപയോഗിച്ചതോടെ ഇന്ത്യയിലും വലിയ ചർച്ചയായി. ആധുനിക ഹിപ്-ഹോപ്പിന്റെ ഭാവി അടയാളപ്പെടുത്തുന്ന ഗായകനാണ് ഫ്ലിപ്പറാച്ചിയെന്ന് EVA ലൈവ് മാനേജിങ് ഡയറക്ടർ ദീപക് ചൗധരി അഭിപ്രായപ്പെട്ടു.

മുംബൈയിലെ പരിപാടിക്ക് തൊട്ടുപിന്നാലെ, മാർച്ച് 14ന് ബംഗളൂരുവിൽ നടക്കുന്ന UN40 മ്യൂസിക് ഫെസ്റ്റിവലിലും ഫ്ലിപ്പറാച്ചി പങ്കെടുക്കും. നിലവിൽ ഇന്ത്യയിൽ രണ്ട് നഗരങ്ങളിൽ മാത്രമാണ് താരത്തിന്റെ പരിപാടികൾ സ്ഥിരീകരിച്ചിട്ടുള്ളത്.

Tags:    
News Summary - Rapper 'Flipparachi' to India! Two music concerts in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.