മുരളികയൂതി ഗിന്നസിലത്തൊന്‍ മുരളി

തൃശൂര്‍: മുരളി നാരായണന്‍ മുരളികയൂതി ഗിന്നസ് റെക്കോഡ് സ്ഥാപിക്കുന്നത് കാത്തിരിക്കുകയാണ് നാട്. 2012ല്‍ 25 മണിക്കൂര്‍ 46 മിനിറ്റ് തുടര്‍ച്ചയായി പുല്ലാങ്കുഴലൂതി ബ്രിട്ടന്‍െറ കാതറിന്‍ ബ്രൂക്സ് സ്ഥാപിച്ച റെക്കോഡ് 26 മണിക്കൂര്‍ വായിച്ച് തകര്‍ക്കുകയാണ് ലക്ഷ്യം. പിന്തുണയും പ്രോത്സാഹനവുമായി ജന്മനാടായ മണപ്പുറം ഒന്നാകെ മുരളിക്കൊപ്പമുണ്ട്.
ഈമാസം ഒമ്പത്, 10 തീയതികളില്‍ തളിക്കുളം ഗവ. ഹൈസ്കൂള്‍ മൈതാനത്താണ് ‘സ്വരമുരളി’ എന്ന പരിപാടി അരങ്ങേറുന്നത്. ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, പാശ്ചാത്യ, നാടന്‍ സംഗീത ശാഖകളും സിനിമാ ഗാനങ്ങളും കോര്‍ത്തിണക്കിയാകും പുല്ലാങ്കുഴല്‍ വാദനം. ജനപ്രതിനിധികളും കലാ, സാംസ്കാരിക പ്രവര്‍ത്തകരും നാട്ടുകാരും സാക്ഷികളാവും. ഒമ്പതിന് രാവിലെ ഏഴിന് അമ്മ തങ്കമണി മുരളിക്ക് പുല്ലാങ്കുഴല്‍ കൈമാറും. പത്തിന് രാവിലെ 9.46ന് നിലവിലെ റെക്കോഡ് തിരുത്തും. എങ്കിലും ഉച്ചക്ക് 12 വരെ വായന തുടരും. നിരീക്ഷകര്‍ക്കൊപ്പം ഗിന്നസ് അധികൃതര്‍ സാങ്കേതിക സംവിധാനങ്ങളും ഒരുക്കും. നിയമാനുസൃതം ലഭിക്കുന്ന വിശ്രമസമയം രണ്ട് മണിക്കൂറില്‍ പത്ത് മിനിറ്റ് എന്ന രീതിയില്‍ വിനിയോഗിക്കുമെന്ന് മുരളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ച്ചയായ യജ്ഞത്തിന് ഒൗഷധി കായിക വിഭാഗത്തിലെ ഡോ. ബിമലിന്‍െറ സഹായത്തോടെ ശരീരം സജ്ജമാക്കുകയാണ് ഈ 40കാരന്‍. തളിക്കുളം പുനരധിവാസ കോളനിയിലെ നിര്‍ധന കുടുംബത്തില്‍ പിറന്ന മുരളി സാഹചര്യങ്ങളോട് പൊരുതിയാണ് പുല്ലാങ്കുഴല്‍ ചുണ്ടോട് ചേര്‍ത്തത്. അത് പിന്നീട് പ്രാണവായു പോലെയായി.
ഇന്ത്യക്കകത്തും പുറത്തും പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം കച്ചേരികള്‍ക്കും ചലച്ചിത്രഗാനങ്ങള്‍ക്കും ഫ്യൂഷനുകള്‍ക്കും പുല്ലാങ്കുഴല്‍ വായിച്ചു. 2002ല്‍ ‘മണ്‍കോലങ്ങള്‍’ എന്ന സിനിമയില്‍ മുരളി പാടിയ ഗാനങ്ങള്‍ സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. അടുത്തിടെ അഞ്ച് സംഗീതശാഖകളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ‘മായാമുരളി’ എന്ന ഫ്യൂഷന്‍ കാണാനത്തെിയ പ്രതീക്ഷ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഭാരവാഹികളാണ് ഗിന്നസ് റെക്കോഡ് എന്ന ആശയം പങ്കുവെച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, ടി.എല്‍. സന്തോഷ്, തളിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രജനി, പ്രവാസി അബ്ദുല്‍ ഗഫൂര്‍ എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT