ടി.എം കൃഷ്ണയോട് വിയോജിച്ച്

മഗ്സസെ അവാര്‍ഡ് നേടിയ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണക്ക് സംഗീതത്തില്‍ എന്തു പരീക്ഷണവും നടത്താനുള്ള അവകാശമുണ്ട്. പക്ഷേ തന്‍െറ നിലപാടുകള്‍ എല്ലാം സംഗീത്തത്തിനനുഗുണമാണെന്ന അദ്ദേഹത്തിന്‍െറ വാദം നിരര്‍ത്ഥകമാണ്. കര്‍ണാടക സംഗീതത്തില്‍, അതിന്‍െറ ആലാപനത്തില്‍ ശ്രുതിശുദ്ധമായ ആലാപനത്തിനാണ് സൗന്ദര്യവും പ്രസക്തിയുമുള്ളത്. കാരണം സംഗീതം  അതിന്‍െറ സൗന്ദര്യാനുഭവങ്ങളില്‍ സംശ്ളേഷണം സാധ്യമാക്കുന്നത് അപ്പോള്‍ മാമ്രാണ്. അതിന് ആഢ്യസദസ്സെന്നോ അധമ സദസ്സെന്നോ വ്യത്യാസമില്ല.

പക്ഷേ ആലാപനം ഘടനാപരമായിരിക്കണം എന്നു മത്രം. അല്ളെങ്കില്‍  ആസ്വാദനം പുര്‍ണമാകില്ല, ഭംഗവും നേരിടാം. ടി.എം. കൃഷ്ണ ചെന്നൈയിലെ സൂക്ഷ്മസൗന്ദര്യബോധമുള്ള സദസ്സുകളില്‍ പാടില്ല എന്നു പറയുന്നതും മറിച്ച് മുക്കുവരെയും മറ്റ് ജനവിഭാഗങ്ങളെയും സംഗീതത്തിന്‍െറ തലത്തില്‍ ഉദ്ധരിക്കുകയാണെന്ന് പറയുന്നതും സംഗീതവിരുദ്ധമാകുന്നത് അതുകൊണ്ടാണ്. അങ്ങനെ നിലപാടെടുക്കുക വഴി കൃഷ്ണ സത്യത്തില്‍ സംഗീതത്തിന്‍െറ ഒരുതരം പ്രയോഗതലത്തിലാണ് (applied) ഊന്നുന്നത്. 

സിനിമാഗാനങ്ങളിലും അതുപോലെയുള്ള നിരവധി പ്രയോഗങ്ങളിലും കര്‍ണാടകസംഗീതം ഓരോരുത്തരും ഇഷ്ടം പോലെ ഉപയോഗിക്കുന്നുണ്ട്. അവയൊക്കെയും അവരുടെ പ്രയോഗങ്ങളെന്നല്ലാതെ സംഗീതത്തിന്‍െറ ഉദാത്താനുഭവങ്ങളായി ആരും പരിഗണിക്കാറില്ല. കാരണം സംഗീതജ്ഞാനം പാടുന്നവര്‍ക്കു മാത്രമല്ല, ആസ്വാദകര്‍ക്കും ഉണ്ടാകും. അപ്പോള്‍ സൂക്ഷ്മ നിര്‍വഹണത്തില്‍ ഭംഗം വന്നാല്‍ അത് അസ്വാരസ്യമുണ്ടാക്കും. സംവേദനത്തിന്‍െറ ചരട് മുറിഞ്ഞുപോകുമെന്നര്‍ത്ഥം. അത് സംഗീതത്തിന്‍െറ പരാജയമായി കണക്കുകയും ചെയ്യും. സംഗീതം അതിന്‍െറ ഭക്തിനിര്‍വഹണത്തില്‍ സാരൂപ്യസൗഖ്യം പ്രദാനം ചെയ്യുന്നുവെന്നത് പരിഗണിക്കാത്തവര്‍ക്കുപോലും സംഗീതം ആസ്വാദ്യകരമായിത്തീരുന്നത് ഇങ്ങനെയാണ്. 

കര്‍ണാടക സംഗീതം ജാതി-മത ധാരണകള്‍ക്കതീതമാണെന്നതിന് ഏറ്റവും മികച്ച തെളിവ് കേരളത്തില്‍ നിന്നുള്ള നെയ്യാറ്റിന്‍കര വാസുദേവനും യേശുദാസുമാണ്. തമിഴ്നാട്ടില്‍തന്നെ എത്രയോ പാട്ടുകാര്‍, ഉപകരണ സംഗീതജ്ഞര്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുണ്ട്. അപ്പോള്‍ തന്‍െറ പ്രയോഗവത്കരണത്തിന് സാധൂകരണം നിരത്താന്‍ കൃഷ്ണക്കാകുമെന്ന് തോന്നുന്നില്ല. ക്ളാസിക്കല്‍ സംഗീതത്തില്‍ എന്തോ വിപ്ളവം നടത്താന്‍ ശ്രമിക്കുന്നു എന്നത് താല്‍ക്കാലികമായ അംഗീകാരങ്ങള്‍ക്ക് സഹായകരമാകുമെങ്കിലും സംഗീതബോധമുള്ളവരില്‍ ജുഗുപ്സയാകും അതുളവാക്കുക എന്നത് ടി.എം.കൃഷ്ണ ധരിക്കുന്നത് നന്നായിരിക്കും. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT