പ്രിയൻ സാർ വഴി സിനിമയിലേക്ക്; ഈ ഭാഗ്യം കാണാൻ അമ്മയില്ലല്ലോയെന്ന സങ്കടം ബാക്കി-സംഗീത സംവിധായകന്‍ റോണി റാഫേല്‍

'ശരിക്കും ദൈവവിളി പോലെയാണ് പ്രിയന്‍ സാർ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ, വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തില്‍ വലിയൊരു ടേണിങ് പോയിന്‍റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും പ്രിയന്‍ സാറിനോടും നന്ദി പറയുന്നു. ഞാന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങള്‍ തന്നപ്പോള്‍ അത് കാണാന്‍ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദുഃഖം മാത്രം മനസ്സിലുണ്ട്' -സംഗീത സംവിധായകൻ റോണി റാഫേല്‍ പറയുന്നു. അനുഗ്രഹീത സംഗീത പ്രതിഭ ഒ.വി. റാഫേലിന്‍റെ മകനായ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. സ്വപ്നസമാനമായ വലിയൊരു നേട്ടത്തിന്‍റെ ആഹ്ലാദത്തിലാണ് റോണി റാഫേല്‍ ഇപ്പോൾ.


പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഒരുക്കുന്ന 'ഹംഗാമ 2' എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് റോണി ആണ്. ഈമാസം 23ന് ചിത്രം ഒ.ടി.ടിയില്‍ റിലീസാകാനിരിക്കെ, തനിക്ക് കിട്ടിയ ആ സൗഭാഗ്യത്തിന്‍റെ വിശേഷം തുറന്നുപറയുകയാണ് റോണി. അപ്രതീക്ഷിതമായി തന്‍റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ പ്രിയദര്‍ശനാണെന്ന് റോണി പറയുന്നു. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രം 'മരയ്ക്കാര്‍- അറബിക്കടലിന്‍റെ സിംഹം' അഞ്ചുഭാഷകളില്‍ റിലീസിന് ഒരുങ്ങുേമ്പാള്‍ ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ചത് റോണിയാണ്. സീ5ൽ റിലീസ് ചെയ്ത പ്രിയന്‍റെ ഹിന്ദി ചിത്രം 40 മിനിട്ടുള്ള 'അനാമിക'യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചതാണ് മരയ്ക്കാറിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാനുള്ള അവസരമൊരുക്കിയത്.


'പ്രിയന്‍ സാറിലേക്ക് ഞാന്‍ അടുക്കുന്നത് എം.ജി. ശ്രീകുമാര്‍ ചേട്ടന്‍ വഴിയാണ്. അതുപോലെ എം.ജി. രാധാകൃഷ്ണന്‍ ചേട്ടന്‍റെ മകന്‍ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്. മരയ്ക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ പ്രിയന്‍ സാര്‍ നല്ല പിന്തുണ നൽകി. ഗാനങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് അദ്ദേഹം. എല്ലാം കൃത്യമായിട്ട് പറഞ്ഞുതരും. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തുവേണം, എന്തുവേണ്ട എന്ന് സാറിനറിയാം. നമുക്ക് ഒട്ടും പേടി വേണ്ട. സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്. അങ്ങനെയാണ് ഞാന്‍ മരയ്ക്കാറിലെ പാട്ടുകള്‍ ചെയ്തത്. അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും ഞാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. 'ഹംഗാമ 2'ല്‍ പാശ്ചാത്യ ശൈലിയിലാണ് സംഗീതം ഒരുക്കിയത്. ഒട്ടേറെ പുതിയ പ്രോജക്റ്റുകള്‍ എന്നെ തേടിയെത്തുന്നുണ്ട്. എല്ലാം സന്തോഷത്തിന്‍റെ വഴികള്‍, അനുഗ്രഹത്തിന്‍റെ വഴികള്‍'- റോണി റാഫേല്‍ പറഞ്ഞു.


1994ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'മിന്നാര'ത്തിന്‍റെ റീമേക്കാണ് 'ഹംഗാമ 2'. ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്‍റെ അവകാശം സ്വന്തമാക്കിയത്.

Tags:    
News Summary - Music director Ronnie Raphael about new projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.