അനുഭൂതിയില്ലാത്ത പുസ്തകം

നടൻ മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട വാക്കാണ് വിസ്മയം. ഒരു മകൾ ജനിച്ചപ്പോൾ അദ്ദേഹം അവൾക്കിട്ട പേര് വിസ്മയ എന്നായിരുന്നു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയപ്പോഴും വിസ്മയ മാക്സ് എന്ന് പേരിട്ടു. ലാലിനെ സ്നേഹാദരത്താൽ നാം മലയാളികൾ നടന വിസ്മയം എന്ന് വിളിക്കുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ഫാസിൽ എന്ന സംവിധായകനും ഒന്നിച്ചോരു സിനിമ ചെയ്തപ്പോൾ അതിനിട്ടപേര് ‘വിസ്മയത്തുമ്പത്ത്’ എന്നായിരുന്നു. മലയാളത്തിലിറങ്ങിയ സിനിമ പേരുകളിൽ ഏറ്റവും കാവ്യാത്മകം ഇതാണെന്ന് തോന്നുന്നു.

മനുഷ്യരെ വിസ്മയിപ്പിക്കാനാവുക എന്നത് വലിയ ആനന്ദദായകരവും അത്രമേൽ ശ്രമകരവുമാണ്. നമ്മെ വിസ്മയിപ്പിക്കുന്ന എന്തിനോടും നമ്മുക്ക് ആരാധനയാണ്. കർമ്മം കൊണ്ട്, വിനയം കൊണ്ട്, സ്നേഹം കൊണ്ട്, കരുണ കൊണ്ട്, സൗന്ദര്യം കൊണ്ട്, നടനം കൊണ്ട്, സംഗീതം കൊണ്ട് നമ്മെ വിസ്മയിച്ചവരെ നാം ആരാധിച്ചുകൊണ്ടേ ഇരിക്കുന്നു. ഒന്നാലോചിച്ചാൽ വിസ്മയം എന്ന വാക്കിന് മനോഹരമായൊരു രാഷ്ട്രീയം കൂടിയുണ്ട്. ഇതൊരു സർവോത്തമ വാക്കാണ്. ഇംഗ്ലീഷിൽ സൂപ്പർലേറ്റീവ് എന്ന് പറയും. എല്ലാത്തിനേയും കൊള്ളാം, കുഴപ്പമില്ല എന്നീ പ്രയോഗങ്ങളിൽ ഒതുക്കുന്ന നമ്മുടെ മനോഭാവത്തിന് വിപരീദമാണീ വാക്ക്. ഒരുകാര്യം നമ്മെ വിസ്മയിപ്പിച്ചു എന്ന് പറയുേമ്പാൾ നിർലോഭമായി നാമതിനെ പുകഴ്ത്തുകയാണ്. ഹൃദയം കൊണ്ട് അംഗീകരിക്കുകയാണ്. 

ഒരു സിനിമ കണ്ടുകഴിഞ്ഞാൽ അത് നല്ലതാണൊ മോശമാണൊ എന്ന് നാം എങ്ങിനെയാണ് വിലയിരുത്തുക. അതിനൊരു എളുപ്പ വഴിയുണ്ട്. ആ സിനിമ നമ്മെ എത്രമേൽ വിസ്മയിപ്പിച്ചു എന്ന് നോക്കിയാൽ മതി. മറ്റുള്ളവർ എന്ത് കരുതും എന്ന് നാം ആലോചിക്കുകയേ വേണ്ട. നിങ്ങൾക്ക് എത്രമേൽ ആഹ്ലാദദായകമായിരുന്നു സിനിമയെന്ന് ആലോചിച്ചാൽ വേഗത്തിൽ നിഗമനത്തിലെത്താൻ കഴിയും.
ഏറ്റവും പുതിയ ലാൽജോസ് സിനിമയായ വെളിപാടിെൻറ പുസ്തകത്തിന് സവിശേഷമായൊരു പ്രത്യേകതയുണ്ട്. മോഹൻലാലെന്ന നടനവിസ്മയം ലാൽജോസ് എന്ന സംവിധായകനോടൊപ്പം ചേർന്ന് പ്രവർത്തിച്ച ആദ്യ സിനിമയാണിത്. എന്താണ് ലാൽജോസെന്ന സിനിമ സംവിധായകെൻറ പ്രത്യേകത. അയാൾ അത്രയും മോശമായ സിനിമയൊന്നും ചെയ്യില്ല എന്നൊരു സാമാന്യധാരണ മലയാളി പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരൻറി എന്നൊക്കെ നാമതിന് പറയും. അപ്പൊൾ പ്രതീക്ഷയുടെ മാപിനികൾ ഉയരുകയാണ്. അൽപ്പം അസാധാരണത്വം ഉള്ള സിനിമയാകും വെളിപാടെന്ന് കരുതിയാകും പ്രേക്ഷകൻ തീയറ്ററിലെത്തുക.

സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ബെന്നി.പി.നായരമ്പലമെന്ന അനുഭവസ്ഥനാണ്. ഒരുപാട് സാമ്പത്തിക വിജയങ്ങൾ മലയാള സിനിമക്ക് തന്ന തിരക്കഥാകൃത്താണ് ബെന്നി. വീണ്ടുമിതാ പ്രതീക്ഷകൾ ഉയരുകയാണ്. പക്ഷെ വെളിപാടിെൻറ പുസ്തകം നമ്മെ അത്രമേൽ വിസ്മയിപ്പിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ചിലപ്പോഴൊക്കെ സിനിമ മടുപ്പിക്കുന്നുമുണ്ട്. എന്തിനാണ് നാമിപ്പൊഴും ഇത്രയും നീളമുള്ള സിനിമകൾ എടുക്കുന്നത്. ഒരു സിനിമയെന്നാൽ രണ്ടര മണിക്കൂറോ അതിൽക്കൂടുതലോ വേണം എന്ന് ആർക്കോ നിർബന്ധമാണെന്ന് തോന്നും വിധമാണ് കാര്യങ്ങൾ. ഇൗ നീളക്കൂടുതൽ വെളിപാടിനെ കൂടുതൽ വിരസമാക്കുന്നുണ്ട്.

സിനിമയുടെ പരിസരം പുതിയതാണ്. തീരദേശത്തെ കോളേജും അവിടത്തെ അധ്യാപകനായെത്തുന്ന നായകനും ആണ് മർമം. പക്ഷെ നിങ്ങൾ കുപ്പായം മാറ്റിയാൽ ഉണ്ടാകുന്ന മാറ്റം മാത്രമെ ഇതുവരെയുള്ള മലയാളത്തിലെ പല സിനിമകളിൽ നിന്നും വെളിപാടിന് ഉണ്ടാകുന്നുള്ളു. ലാൽജോസിെൻറ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ക്ലാസ്മേറ്റ്സിെൻറ നിഴൽ സിനിമയോടൊപ്പമുണ്ട്. ക്ലാസ്മേറ്റ്സ് പുതിയൊരു അനുഭവവും ആഖ്യാന പരിസരവുമായിരുന്നു സൃഷ്ടിച്ചത്. നല്ല ഉൗർജമുള്ള ചെറുപ്പക്കാരും കഥാപാത്രങ്ങളും അവിടെയുണ്ടായിരുന്നു. വെളിപാടിൽ വിട്ടുവീഴ്ച്ചകളാണ് കൂടുതലും. സിനിമയിലുടനീളം ഒരു ക്രിത്രിമത്വമുണ്ട്. നല്ല സിനിമയെന്നാൽ കാഴ്ച തുടങ്ങി സമയ മാത്രകളുടെ പ്രയാണത്തിനൊപ്പം കാണിയെ അതിനുള്ളിലേക്ക് ആവാഹിക്കും. നിങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത നിങ്ങളെ പുറത്ത് വിടാത്ത കാരാഗ്രഹമാക്കി മനസിനെ മാറ്റിക്കളയും. െവളിപാട് നിങ്ങളെ ഒരിക്കലും അകത്തേക്ക് ക്ഷണിക്കുന്നില്ല. നിങ്ങൾ എത്ര ശ്രമിച്ചാലും എല്ലായ്പ്പോഴും സിനിമ നിങ്ങളെ പുറത്ത് നിർത്തുകയും ചെയ്യും.

നല്ലൊരു സംവിധായകനും നടനും തിരക്കഥാകൃത്തും കൂടിയിരുന്ന് നമുക്കൊരു സിനിമ ചെയ്യാം എന്ന് തീരുമാനിച്ചാൽ നല്ല സിനിമ ഉണ്ടാകുമോ. ഇല്ല എന്നതിന് തെളിവാണ് വെളിപാടിെൻറ പുസ്തകം. മോഹൻലാലിനെവച്ച് ലാൽജോസിനെ സംവിധായകനാക്കി ഒരു സിനിമ, അതിന് സംവിധായകെൻറ പഴയ സൂപ്പർഹിറ്റിെൻറ പരിസരം പുനഃസൃഷ്ടിക്കാനുള്ള വികലശ്രമമാണിത്. ഇങ്ങിനെ പോരായ്മകൾ ഏറെയുണ്ട് െവളിപാടിെൻറ പുസ്തകത്തിന്.

ലാലേട്ടനെ തെൻറ വസ്ത്രങ്ങളിൽ ഇത്രയും പാകമാകാത്ത ആളായി കാണുന്നത് വിരളമാണ്. ഒാരോ രംഗത്തും അദ്ദേഹം അത്രയും അസ്വസ്ഥനാണെന്ന് നമുക്ക് തോന്നും. അദ്ദേഹം അതിൽ നിരന്തരം പിടിച്ച് ശരിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒരു മഹാനടനെ വസ്ത്രത്തിൽ കുടുക്കിയിടുന്നത് എത്രമേൽ വിഷമകരമാണ്. അദ്ദേഹത്തിെൻറ രൂപഭാവങ്ങളിലും ഇൗ അസ്വാഭാവികതയുണ്ട്.

ഇൗ സിനിമ അൽപ്പമെങ്കിലും രസിപ്പിക്കുന്നത് സലീംകുമാറിലൂടെയാണ്. തെൻറ ഭാഗം ഇൗ ചിരിക്കുടുക്ക മികച്ചതാക്കിയിട്ടുണ്ട്. പഴയ േകാമാളിരൂപം നഷ്ടമായെങ്കിലും താനിപ്പോഴും ചിരിപ്പിക്കാൻ മിടുക്കനാണെന്ന് സലീം തെളിയിക്കുന്നുണ്ട് സിനിമയിൽ. നാേമറെ ഇഷ്ടപ്പെടുന്ന ആ ഡയലോഗ് പറച്ചിലുകൾക്ക് ഒട്ടും മിഴിവ് നഷ്ടപ്പെട്ടിട്ടില്ല. 

സിനിമക്കുള്ളിലെ സിനിമയെന്ന ഏറെ പരിചിതമായ കഥ പറച്ചിൽ രീതിയാണ് വെളിപാടിെൻറ പുസ്തകത്തിന്. സിനിമയേറെ മടുപ്പിക്കുമെങ്കിലും തുടക്കംമുതൽ നാമൊരു ഉദ്വോഗജനകമായ കാത്തിരിപ്പിലായിരിക്കും. എന്തോ എവിടെയോ ഒരു ലാൽജോസ് മാജിക് നമ്മെ കാത്തിരിക്കുന്നുണ്ടെന്ന തോന്നലായിരിക്കും ആദ്യം. പിന്നെപിന്നെ അതൊരു വെറും കാത്തിരിപ്പും ഒടുക്കം മുഷിച്ചിലും ആയി മാറും. അവസാനമെത്തുേമ്പാൾ ഒന്നും സംഭവിച്ചില്ലലേലാ എന്ന ശൂന്യതയായിരിക്കും അവശേഷിക്കുക. ഇൗ ശൂന്യതയാണ് വെളിപാടിെൻറ പുസ്തകം.
 

Tags:    
News Summary - Film review- Velipadinte Pustakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT