സുന്ദരികളായ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി പിന്നീട് അവരെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചിടുന്നു. എന്നും രാവിലെ ഈ തോട്ടത്തിൽ നിന്ന് ഒരു പൂവ് നുള്ളിയെടുത്ത് കോട്ടിൽ വെച്ചാണ് ദിലീപ് (കമൽഹാസൻ) ഓഫീസിലേക്ക് പോകാറുള്ളത്. ചുവന്ന റോസാപ്പൂക്കൾ വിരിഞ്ഞ ആ തോട്ടം മരിച്ചു പോയവരുടെ സ്മാരകമാണെന്ന് തുടക്കത്തിൽ ഒരിക്കൽപോലും തോന്നുകയില്ല. ദിലീപിന്‍റെ ജീവിതത്തിലേക്ക് ശാരദ (ശ്രീദേവി) കടന്നുവരുന്നതോടുകൂടി കഥയുടെ ഗതി മാറുകയാണ്. പകൽസമയത്ത് മാന്യനായ ബിസിനസ്സുകാരനായും, രാത്രിയിൽ സ്ത്രീകളെ ക്രൂരമായി വേട്ടയാടി കൊല്ലുന്ന ഒരു സീരിയൽ കില്ലറായും കമലഹാസൻ ജീവിച്ചു കാണിച്ചപ്പോൾ അതുവരെയുള്ള സ്ഥിരം സങ്കൽപ്പങ്ങളാണ് അവിടെ തച്ചുടക്കപ്പെട്ടത്.
ഭാരതിരാജയുടെ മൂന്നാമത്തെ ചിത്രമായ 'സിഗപ്പു റോജാക്കൾ' തമിഴ് സിനിമാ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 'സിഗപ്പു റോജാക്കൾ' എന്നാൽ ചുവന്ന റോസാപ്പൂക്കൾ. കമൽഹാസനും ശ്രീദേവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 70കളിലെ സ്ഥിരം മസാല പടങ്ങളിൽ നിന്നുള്ള ഒരു വലിയ മാറ്റമായിരുന്നു. 1978ലാണ് ചിത്രം പുറത്തിറങ്ങിയത്. അന്നത്തെ കാലത്തെ സിനിമകളിൽ നിന്നും വ്യത്യസ്തമായി വളരെ ബോൾഡായ ഒരു മേക്കിങ് രീതിയാണ് ഭാരതിരാജ ഇവിടെ സ്വീകരിച്ചത്. രക്തച്ചൊരിച്ചിൽ കാണിക്കുന്നതിനേക്കാൾ സൈക്കോളജിക്കൽ അപ്രോച്ചിനാണ് സംവിധായകൻ ശ്രമിച്ചത്. അന്നത്തെ കാലത്ത് ഇത്രയും സറ്റിൽ ആയി ഒരു ക്രൈം ത്രില്ലർ എടുത്തത് വലിയൊരു വിപ്ലവം തന്നെയായിരുന്നു.
സിനിമയിൽ ദിലീപ് കൃത്യമായി എത്ര കൊലപാതകങ്ങൾ ചെയ്തു എന്ന് വ്യക്തമല്ലെങ്കിലും ക്ലൈമാക്സിൽ പൊലീസ് വീടിനു ചുറ്റും പരിശോധിക്കുമ്പോൾ പലയിടങ്ങളിൽ നിന്നായി അസ്ഥികൂടങ്ങൾ കണ്ടെടുക്കുന്നുണ്ട്. സിനിമയുടെ തുടക്കം മുതൽ ക്ലൈമാക്സ് വരെ നാല് സ്ത്രീകളെ ദിലീപ് കൊല്ലുന്നതായിട്ടാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. ദിലീപിന്റെ കുട്ടിക്കാലത്ത് ഉണ്ടായ ട്രോമയാണ് അവനെ ഒരു സീരിയൽ കില്ലറാക്കി മാറ്റുന്നത്. ലോകത്തിലെ എല്ലാ സ്ത്രീകളും വഞ്ചകരാണ് എന്ന തെറ്റായ ചിന്തയിൽ നിന്നാണ് അവന്‍റെ ഓരോ പ്രവൃത്തിയും തുടങ്ങുന്നത്. കുട്ടിക്കാലത്തുണ്ടായ മോശം അനുഭവം ദിലീപിന്‍റെ മനസ്സിൽ അത്രക്കും ആഴത്തിൽ പതിഞ്ഞു പോയിരുന്നു.
ദിലീപിന്റെ മാനസികാവസ്ഥയെ 'സൈക്കോപ്പതിക് പേഴ്സണാലിറ്റി ഡിസോർഡർ' എന്ന് വിശേഷിപ്പിക്കാം. ലളിതമായി പറഞ്ഞാൽ, പുറമെ വളരെ മാന്യനും ശാന്തനുമായി കാണപ്പെടുമെങ്കിലും ഉള്ളിൽ അങ്ങേയറ്റം അപകടകാരിയായ ഒരു വ്യക്തിത്വമാണ് അയാളുടേത്. പകൽസമയത്ത് വലിയൊരു ബിസിനസുകാരനും മാന്യനുമായ ദിലീപ്, രാത്രിയിലോ അല്ലെങ്കിൽ താൻ ലക്ഷ്യം വെക്കുന്ന സ്ത്രീകളോടൊപ്പം ആയിരിക്കുമ്പോഴോ തികച്ചും വ്യത്യസ്തനായ ഒരാളായി മാറുന്നു.
കൊലപാതകം ചെയ്യുമ്പോൾ അയാൾക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ല. ദിലീപ് ഒരു 'ഹൈലി ഫങ്ഷണൽ സോഷ്യോപ്പത്ത്' ആണ്. സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുമ്പോഴും തന്റെ ഉള്ളിലെ വൈകൃതങ്ങൾ ആരും അറിയാതെ ഒളിപ്പിച്ചു വെക്കാൻ അയാൾക്ക് കഴിയുന്നു. സിനിമയുടെ അവസാനം അയാൾക്ക് ഭ്രാന്ത് വരുന്നതായാണ് കാണിക്കുന്നത്. തന്റെ പ്രവൃത്തികളുടെ ഭീകരത അയാൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
കഥയുടെ പകുതിയിലാണ് ദിലീപിന്റെ കുട്ടിക്കാലത്തെ കയ്പ്പേറിയ അനുഭവങ്ങൾ ഭാരതിരാജ അനാവരണം ചെയ്യുന്നത്. അതുവരെ അയാൾ നടത്തുന്ന കൊലപാതകങ്ങൾക്ക് പ്രേക്ഷകരുടെ മനസ്സിൽ വ്യക്തമായൊരു ന്യായീകരണം ലഭിക്കുന്നില്ല. ഈ വൈകിയുള്ള വെളിപ്പെടുത്തൽ മൂലം സിനിമയുടെ ആദ്യ പകുതിയിൽ കഥക്ക് ഒരുതരം അപൂർണ്ണത അനുഭവപ്പെടാം. ദിലീപിന്റെ ഉള്ളിലെ ഈ ഭീകരതയുടെ വേരുകൾ എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാൻ വൈകുന്നത് വായനക്കാരെയും കാഴ്ചക്കാരെയും ഒരുപോലെ കുഴക്കുന്ന ഒന്നാണ്.
സിഗപ്പു റോജാക്കൾ ഒരു ഡാർക്ക് സൈക്കോ-ത്രില്ലർ ആണെങ്കിലും അതിന്റെ മേക്കിങ് രീതി വളരെ ലൈറ്റ് ആയും കളർഫുൾ ആയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ ലോകം പുറമെ അങ്ങേയറ്റം മനോഹരമാണ്. ആ ഭംഗിയുള്ള ലോകത്തിനുള്ളിലാണ് ഈ ക്രൂരതകൾ മറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ 'സിഗപ്പു റോജാക്കൾ' മൊത്തത്തിൽ ഒരു ഭാരമുള്ള ക്രൈം സിനിമയായി നമുക്ക് അനുഭവപ്പെടില്ല. കൊലപാതകത്തിന് ശേഷം ആ മൃതദേഹത്തിന് മുകളിൽ ഒരു റോസാച്ചെടി നട്ടുപിടിപ്പിക്കുന്ന അയാളുടെ ശീലം കേവലം വിചിത്രമല്ല, മറിച്ച് അങ്ങേയറ്റം ഭീതിജനകമാണ്. ഓരോ ചെടിയും അയാൾക്ക് ഓരോ വിജയസ്മാരകങ്ങളാണ്. ചോര നനഞ്ഞ മണ്ണിൽ വിരിയുന്ന ആ പൂക്കളിലൂടെ അയാൾ തന്റെ ക്രൂരമായ വിനോദത്തെ ആഘോഷമാക്കുന്നു.
കറുത്ത പൂച്ചകൾക്ക് എപ്പോഴും ഒരു നിഗൂഢതയുണ്ട്. ഒട്ടുമിക്ക ത്രില്ലർ സിനിമകളിലും ഒരു കറുത്ത പൂച്ച ഉണ്ടാവും. ഈ സിനിമയിൽ കറുത്ത പൂച്ച വെറുമൊരു മൃഗമല്ല, മറിച്ച് ദിലീപിന്റെ ഉള്ളിലെ ഇരുണ്ട സ്വഭാവത്തിന്റെയും വരാനിരിക്കുന്ന അപകടങ്ങളുടെയും പ്രതീകമാണ്. ദിലീപിന്റെ സ്വഭാവം പോലെ തന്നെ നിശബ്ദമായി നീങ്ങുന്ന, ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളുള്ള ആ പൂച്ച അയാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണ്. ദിലീപിന്‍റെ ആ വലിയ വീട്ടിൽ അയാളുടെ നിഗൂഢമായ പ്രവർത്തികൾക്ക് ഈ പൂച്ചയും സാക്ഷിയാകുന്നു. ഇവരെ കൂടാതെ മൂന്ന് പേരും കൂടി ആ വീട്ടിലുണ്ട്. നിഗൂഢതയുടെ ഭാരം പേറുന്ന മനുഷ്യർ.
കുപ്രസിദ്ധ സീരിയൽ കില്ലർ രമൺ രാഘവിന്റെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഭാരതിരാജ ഈ ചിത്രം ഒരുക്കിയത്. സിഗപ്പു റോജാക്കൾ പുറത്തിറങ്ങുമ്പോൾ ശ്രീദേവിക്ക് പ്രായം വെറും 15 വയസ്സ് മാത്രമായിരുന്നു. സിനിമയുടെ തുടക്കത്തിലെ നിഷ്കളങ്കതയിൽ നിന്നും, ക്ലൈമാക്സിലെ മരണഭയത്തിലേക്കും വേട്ടയാടപ്പെടുന്ന ഇരയുടെ പിടച്ചിലിലേക്കും ശ്രീദേവി നടന്നു കയറിയത് അവിശ്വസനീയമായ കൈയടക്കത്തോടെയാണ്.
അക്കാലത്തെ തമിഴ് സിനിമകളിൽ സുപരിചിതമല്ലാത്ത വേഗതയേറിയ എഡിറ്റിങ് ശൈലിയാണ് ഭാരതിരാജ ഈ ചിത്രത്തിൽ പരീക്ഷിച്ചത്. സിനിമയുടെ ക്ലൈമാക്സ് ശരിക്കും ഒരു ഹെക്റ്റിക് അനുഭവമാണ്. ദിലീപിന്റെ മാനസിക നില തെറ്റുന്നത് വ്യക്തമാക്കാൻ അവസാന നിമിഷങ്ങളിലെ ഭ്രാന്തമായ എഡിറ്റിങ് വേഗതക്ക് കഴിയുന്നുണ്ട്. ശാരദയുടെ രക്ഷപ്പെടാനുള്ള വെപ്രാളവും ദിലീപിന്റെ ഭീതിജനകമായ പിന്തുടരലും അങ്ങേയറ്റം ഫ്രാന്റിക് ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഒരു പക്കാ സ്റ്റൈലിഷ് സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ ദൃശ്യസംഗീത വിരുന്നൊരുക്കി പ്രേക്ഷകനെ ഞെട്ടിക്കാനാണ് ഭാരതിരാജ ശ്രമിച്ചത്. അതിൽ അദ്ദേഹം വിജയിച്ചെങ്കിലും തിരക്കഥയുടെ കെട്ടുറപ്പിൽ ചില വിള്ളലുകൾ പ്രകടമാണ്. വിദേശ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള 'സ്പീഡ് എഡിറ്റിങ്' പരീക്ഷണം പലപ്പോഴും സാധാരണ പ്രേക്ഷകന്റെ കാഴ്ചാപരിധിക്കും അപ്പുറത്തായിപ്പോയി. തുടർച്ചയായ ഷോട്ട് മാറ്റങ്ങൾ സിനിമയുടെ സ്വാഭാവികതയെ ബാധിക്കുകയും ഒരുതരം അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ആദ്യ പകുതിയിലെ ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിൽ നിന്ന് ക്ലൈമാക്സിലെ ഈ ഭ്രാന്തമായ വേഗതയിലേക്കുള്ള മാറ്റം വായനക്കാരന് പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും.
ചുവന്ന റോസാപ്പൂക്കൾ ഇന്നും തമിഴ് സിനിമയിലെ ആ പഴയ തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്നുണ്ട്. അത് ദിലീപിന്റെ ഭ്രാന്തമായ പ്രണയത്തിന്റെയോ ക്രൂരതയുടെയോ മാത്രമല്ല, മറിച്ച് തമിഴ് സിനിമാ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു സംവിധായകന്റെ ധീരമായ പരീക്ഷണത്തിന്റെ സ്മാരകം കൂടിയാണ്. പൂന്തോട്ടത്തിൽ അയാൾ കുഴിച്ചുമൂടിയത് വെറും ശവശരീരങ്ങളല്ലായിരുന്നു, മറിച്ച് അന്നത്തെ സിനിമകളുടെ കാലഹരണപ്പെട്ട ഫോർമുലകളെ കൂടിയായിരുന്നു. ചില റോസാപ്പൂക്കൾക്ക് പ്രണയത്തേക്കാൾ ചോരയുടെ ഗന്ധമാണുള്ളത്. ചിത്രം യുട്യൂബിൽ കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.